Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Saturday, August 2, 2014

ഓണം : ഓണസ്മൃതികള്‍


          ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷമല്ല, മലയാളത്തനിമ നിറഞ്ഞ ജാതിമതഭേദങ്ങളില്ലാതെ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം കൂടിയാണ്. ഗൃഹാതുരത ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന ഒരാഘോഷംപൂക്കളുടേയും, പുന്നെല്ലിന്റേയും, പൂമ്പാറ്റകളുടേയും, പുലരിയുടേയും, കാര്‍ഷിക വിളവെടുപ്പിന്റേയും ഉത്സവം അതാണ് ഓണംകേരളത്തിന്റെ ദേശീയ ഉത്സവം...
അന്നും ഇന്നും ഓണം എനിക്ക് പ്രിയപ്പെട്ട ഒരു ഉത്സവമാണ്. ഓണത്തിന് വളരെ മുന്‍പേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കര്‍ക്കിടമാസത്തിലെ അവസാനനാളുകളില്‍ ഏതെങ്കിലും ഒരു നാള്‍ രാത്രി പാടാന്‍ വരും. പഞ്ഞം പാടുക എന്നാണ് അതിനെ പറയുക. അവര്‍ക്ക് ധാന്യങ്ങളും,പച്ചക്കറികള്‍, നാളികേരം എന്നിവ സമ്മാനമായി നല്‍കും. പിന്നീട് ഒരിക്കല്‍ കൂടി അവര്‍ പാടാന്‍ വരും; അത് തിരുവോണത്തിന് ശേഷമുള്ള ഓണനാളുകളില്‍ തന്നെ ആകും പതിവ്. അതിന് അവര്‍ പകലാണ് വരുക. അപ്പോള്‍ അവര്‍ക്ക് പണവും, ധാന്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. (ഇന്ന് ഇത്തരത്തില്‍ പാടാന്‍ ആളില്ലാത്തതിനാല്‍ ഈ ചടങ്ങുകള്‍ ഇല്ലാതായിപ്പോയിരിയ്കുന്നു.) കുട്ടിക്കാലത്ത് സ്കൂളിലെ ഓണപ്പരീക്ഷയുടെ തിരക്കിനിടയിലും പൂക്കളം ഇടാനും പൂ പറിയ്കാനും ഞങ്ങള്‍ സമയം കണ്ടെത്താറുണ്ട്. ഞാനും , അനിയനും, എന്റെ സുഹൃത്തുക്കളും, അടുത്തവീടുകളിലെ കുട്ടികളും എല്ലാം ചേര്‍ന്ന് പുലരുമ്പോഴേ പൂ പറിയ്കാന്‍ പുറപ്പെടും. ചെറിയ കുറ്റിക്കാട്ടിലും, പാടത്തും പറമ്പിലും എല്ലാം നടന്ന് കൈ നിറയെ പൂ പറിയ്കും.
വേലിപ്പടര്‍പ്പില്‍ കാണുന്ന സുന്ദരിപ്പൂവും, കോളാമ്പിപ്പൂവും, ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, മന്ദാരം, എന്നിവയെല്ലാം പൂക്കളത്തിലെ പ്രധാന വിഭവങ്ങള്‍ ആണ്. നുള്ളിയെടുക്കാന്‍ പ്രയാസമാണെങ്കിലും വെളുത്ത തുമ്പപ്പൂവും, സ്വര്‍ണ്ണനിറത്തിലുള്ള മുക്കുറ്റിപ്പൂവും പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു അക്കാലത്ത്. ചെറിയ ചേമ്പിയലില്‍ ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം മുക്കുറ്റിപ്പൂവും, തുമ്പപ്പൂവും പറിച്ചെടുക്കും.

(അതിന്റെ ഇലകളും തണ്ടും ചേര്‍ന്ന തുമ്പക്കുടം അന്ന് ഉത്രാടദിവസം മാത്രമേ പറിച്ചെടുക്കൂ. അന്നൊക്കെ പ്രായമായവര്‍ പറയും " മക്കളേ ഓണം കൊള്ളാന്‍ തുമ്പക്കുടം വേണം. നിങ്ങള്‍ അവ നേരത്തെ പറിച്ചെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് കളത്തിലിടാന്‍ പൂക്കള്‍ കിട്ടില്ല. " അവര്‍ അത് പറയുമെങ്കിലും പലപ്പോഴും അതൊന്നും ആരും ശ്രദ്ധീക്കാറില്ല. ഫലത്തില്‍ തുമ്പക്കുടം പറിച്ചെടുത്ത് എളുപ്പത്തില്‍ പൂക്കള്‍ പറിക്കും. പലപ്പോഴും ആ ചെടികള്‍ നശിച്ചുപോവുകയാണ് പതിവ് (അപൂര്‍വ്വം ചിലത് വീണ്ടും കിളിര്‍ക്കും) . ചെടികള്‍ നശിക്കാതിരിയ്ക്കാനും കൂടിയാണ് അന്നവര്‍ അങ്ങനെ പറഞ്ഞത് എന്ന് ഇന്നാണ് ബോധ്യമാകുന്നത്. ഇന്ന് ഇത്തരം ചെടികള്‍ പലതും നാമമാത്രമായിരിയ്കുന്നു. )
 
           പൂക്കളം ഒരുക്കുന്നത് അന്ന് ഞങ്ങള്‍ക്കൊരു മത്സരം പോലെ ആയിരുന്നു. കുളിച്ച് ശുദ്ധിയായി ഓരോ വീട്ടിലും വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് പൂക്കളം ഒരുക്കും. അടുത്ത വീടുകളിലെ പൂക്കളങ്ങള്‍ ഓരോ ദിവസവും പരസ്പരം നിരീക്ഷിക്കും അഭിപ്രായം അറിയിയ്ക്കും. അതു കൊണ്ട് തന്നെ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട പൂക്കളങ്ങള്‍ ഒരുക്കാന്‍ ഓരോ വീട്ടുകാരും ശ്രദ്ധിച്ചിരുന്നു. വീടിനു മുന്നിലെ പൂക്കളം വീടിന് ഒരു ഐശ്വര്യം ആയിരുന്നു, മാത്രമല്ല ഏവര്‍ക്കും സന്തോഷവും കണ്ണിന് കുളിര്‍മ്മ നല്‍കുന്നതും ആയിരുന്നു പൂക്കളം. ജാ‍തി-മതഭേദങ്ങള്‍ ഇല്ലാതെ നാട്ടിലെ എല്ലാവിഭാഗം ആളുകളും അന്നൊക്കെ ഓണം ആഘോഷിച്ചിരുന്നു.
 
            ഞങ്ങളുടെ നാട്ടില്‍ അന്നൊക്കെ ഓണത്തിന് ഓണപന്തല്‍ ഒരുക്കിയിരുന്നു. ചിങ്ങത്തില്‍ ചിണുങ്ങി ചിണുങ്ങി വരുന്ന മഴ പൂക്കളത്തെ കളയാതിരിയ്ക്കാനാണ് ഓണപ്പന്തല്‍ കെട്ടുന്നത്. (ഈ ഓണപ്പന്തല്‍ ആയില്യം മകം കൊള്ളല്‍, നവരാത്രി പൂജ എന്നീ ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതിന് ശേഷമേ അഴിക്കൂ.) കൂടാതെ പൂത്തറ കെട്ടുന്ന ഒരേര്‍പ്പാടും ഉണ്ടായിരുന്നു. കളിമണ്ണോ, അരിച്ചെടുത്ത മണ്ണോ ഉപയോഗിച്ച് ചെറിയൊരു തറ (പീഠം) നിര്‍മ്മിച്ച് അത് മെഴുകി അതില്‍ പൂക്കളം ഒരുക്കും. പലനിലകളിലായാണ് അവ നിര്‍മ്മിക്കുക. തറനിരപ്പില്‍ നിന്നും അഞ്ച് ആറ് ഇഞ്ച് വരെ അവ ഉയര്‍ന്നു നില്‍കും. മഹാവിഷ്ണുവിന് ഇരിയ്കാനുള്ള പീഠം എന്ന സങ്കല്‍പത്തിലാണ് ഈ പീഠം ഒരുക്കുന്നത്. ഇതിനൊപ്പം തന്നെ കളിമണ്ണില്‍ തൃക്കാക്കരയപ്പന്റെ രൂപവും നിര്‍മ്മിക്കും. (മറ്റുനാടുകളില്‍ ഇത്തരത്തില്‍ പൂത്തറ കെട്ടുന്ന ഏര്‍പ്പാടുണ്ടോ എന്നറിയില്ല.)

          അന്നൊക്കെ അത്തം മുതല്‍ പത്തുനാള്‍ ഓരോ വീട്ടിലും ശരിയ്ക്കും ഉത്സവം തന്നെ ആയിരുന്നു.ഉപ്പേരി, ശര്‍ക്കരപുരട്ടി, പ്രഥമന്‍, സദ്യ ഇതൊക്കെ അന്നത്തെ കാലത്ത് ഓണക്കാലത്തേ ഉണ്ടാകാറുള്ളൂ. ഓരോ ദിവസത്തിന്റെയും പ്രാ‍ധ്യാന്യം മനസ്സിലാക്കി പൂക്കളം ഒരുക്കുന്നതിന് വീട്ടിലെ പ്രായമായവരും ചേരും. മൂലം നക്ഷത്രത്തില്‍ ചതുരാകൃതിയില്‍ ആണ് കളമൊരുക്കുക. ആ ദിനത്തില്‍ മൂലകള്‍ വരുന്ന വിധം വേണമത്രേ കളമൊരുക്കാന്‍. ഓരോ ദിവസവും കളങ്ങളുടെ എണ്ണം കൂടിക്കൂടി വരും. ഓരോ പൂക്കളവും മനോഹരമായി അലങ്കരിയ്കും. വീടിന്റെ പൂമുഖത്തിന്റെ പടിമുതല്‍ പടിപ്പുരവരെ നീളുന്ന പൂക്കളങ്ങള്‍. തിരുവോണനാള്‍ അതിന്റെ എണ്ണം പത്തായിത്തീരും. മാവേലി മന്നന്‍ ഓരോ വീട്ടിലും എത്തി പൂക്കളവും വീടും സന്ദര്‍ശിക്കും എന്ന വിശ്വാസത്തില്‍ അദ്ദേഹത്തിനെ വരവേല്‍ക്കാന്‍ കൂടിയാണ് ഇവ. പടിപ്പുരയില്‍ നിന്നും പൂമുഖത്തേയ്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനാണ് ഇവയൊരുക്കുന്നത്. ഉത്രാടദിനം വരെയേ പൂക്കള്‍ പറിയ്ക്കൂ. തിരുവോണദിനത്തില്‍ പൂക്കള്‍ പറിയ്ക്കാറില്ല. തിരുവോണദിവസത്തേയ്കു വേണ്ട പൂക്കള്‍ വരെ തലേന്നാള്‍ പറിച്ചെടുക്കും. സദ്യയ്ക്കുള്ള ഇലകള്‍ പോലും തലേദിവസം വെട്ടി വച്ചിരിയ്കും. ജീവജാലങ്ങള്‍ക്കും , സസ്യങ്ങള്‍ക്കും ഓണം ഉണ്ടെന്ന വിശ്വാസത്തില്‍ ആണത്രേ ഇത്.
 
            തിരുവോണദിനത്തില്‍ പുലര്‍ക്കാലെ ഉണര്‍ന്ന് കുളിച്ച് വീട്ടിലെ കാരണവര്‍ ആണ് ഓണം കൊള്ളുക. കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്റെ പ്രതിമയില്‍ പൂക്കളും, അരിമാവും, കളഭവും ചേര്‍ത്ത് അലങ്കരിച്ച് പീഠത്തില്‍ ഇലവിരിച്ച് അതില്‍ മാവ് അണിഞ്ഞ് തുമ്പക്കുടവും , പൂക്കളും വച്ച് ആണ് അതിനെ പ്രതിഷ്ടിക്കുക. കൂടാതെ ഒരിലയില്‍ നിറയെ പൂവടയും, അവല്‍, മലര്‍ എന്നിവയും, പഴങ്ങളും, ചെറിയ പറയില്‍ നെല്ലും, അരിയും, മറ്റൊരു ഭാഗത്ത് നിലവിളക്കും, കിണ്ടിയും, ചന്ദനത്തിരികളും, രണ്ടായി മുറിച്ച നാളികേരവും, വച്ച് ചെറിയൊരു പൂജയോടെയും ഒപ്പം ആര്‍പ്പ് വിളിയോടെയും മഹാബലിയെ വരവേല്‍ക്കാന്‍ വീടൊരുങ്ങിയതായി അറിയ്കും. ഏതാണ്ട് ഒരേ സമയത്തു തന്നെ എല്ലാ വീടുകളില്‍ നിന്നും ആര്‍പ്പ് വിളി ഉയരും..

            പിന്നെ നേരം പുലരുമ്പോള്‍ മുതല്‍ എല്ലാവരും സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളായിരിയ്കും. വീട്ടിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തും. (അന്ന് ആണുങ്ങള്‍ അടുക്കളയില്‍ കയറുക  അപൂര്‍വ്വമാണ്. പക്ഷേ
തിരുവോണദിനത്തില്‍ ആണുങ്ങളും അടുക്കളയില്‍ കയറി പ്രഥമനുള്ള ഒരുക്കങ്ങള്‍ നടത്തും) നിരത്തിയിട്ട നാക്കിലയില്‍ തുമ്പപ്പൂ ചോറും, കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, ഉപ്പേരി, ഇഞ്ചിക്കറി, മാമ്പുളിശ്ശേരി, പപ്പടം, ഉപ്പിലിട്ടവ, സാമ്പാര്‍, പിന്നെ മൂന്നുകൂട്ടം പ്രഥമനും ഇങ്ങനെ അനേകം വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും സന്തോഷത്തോടെ കഴിയ്കും. അതിനു ശേഷം അല്പം കുശലപ്രശ്നങ്ങളും, ഓണക്കളികളുമായി ആ ദിനത്തിന്റെ സന്തോഷം ഏവരും പങ്കുവയ്കും.  വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നിരുന്ന ഒരു ആഘോഷം കൂടിയാണ് ഓണം.

           പാടവും, പറമ്പും, വേലിപ്പടര്‍പ്പും എല്ലാം നികത്തി വീടുകളും, മതിലുകളും, ഉയര്‍ന്ന് ഗ്രാമം നഗരമായി വളരുമ്പോള്‍ നശിച്ചുപോകുന്ന ഇത്തരം പൈതൃക സ്വത്തുക്കളേയും ഗൃഹാതുരത ഉളവാക്കുന്ന ആ സുദിനങ്ങളെയും നാം വിസ്മരിയ്ക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇന്ന് പൂക്കളങ്ങള്‍ നാമമാത്രമായിരിയ്കുന്നു. പിന്നെ തിരക്കിട്ട ജീവിത സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തേയും മാറ്റിയിരിയ്ക്കുന്നു. 

           എങ്കിലും കേരളത്തിന് അകത്തും, പുറത്തും, വിദേശത്തുമുള്ള ‍ ചിലരെങ്കിലും തിരുവോണം നാളിലെങ്കിലും പൂക്കള്‍ വാങ്ങി പൂക്കളവും സദ്യയുമൊരുക്കി ഓണത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ ശ്രമിക്കുന്നു. കൂടാതെ പുതിയ തലമുറകളിലെ കുട്ടികള്‍ക്ക് ഈ പൈതൃക സമ്പത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും ശ്രമിക്കുന്നു. അങ്ങനെയെങ്കിലും ഓണത്തേയും, മലയാളത്തേയും പറ്റി മനസ്സിലാക്കാന്‍ ഈ പുതുതലമുറയ്ക് സാധിക്കട്ടെ...പടിയിറങ്ങിപ്പോകുന്ന പഴയ ഓണത്തിന്റെ തനിമ അല്പമെങ്കിലും നെഞ്ചോട് ചേര്‍ക്കാനാവട്ടെ നമുക്കെല്ലാവര്‍ക്കും...



മാവേലി നാടുവാണീടും കാലം
  മാനുഷരെല്ലാരുമൊന്നുപോലെ.
  ആമോദത്തോടെ വസിക്കുംകാലം 
 ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
 ആധികള്‍ വ്യാധികളെങ്ങുമില്ല 
 ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.  

പത്തായിരമാണ്ടിരിപ്പുമുണ്ട്
  പത്തായമെല്ലാം നിറവതുണ്ട്.  
എല്ലാകൃഷികളുമൊന്നുപോലെ  
നെല്ലിനു നൂറു വിളവതുണ്ട്. 
 ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല
 നല്ലവരല്ലാതെയില്ലപാരില്‍. 

 ഭൂലോകമൊക്കെയുമൊന്നുപോലെ 
 ആലയമൊക്കെയുമൊന്നുപോലെ.
  നല്ല കനകം കൊണ്ടെല്ലാവരും
  നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,  
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും 
 നീതിയോടെങ്ങും വസിച്ചകാലം. 

 കള്ളവുമില്ലചതിയുമില്ല 
 എള്ളോളമില്ലാ പൊളിവചനം.  
വെള്ളിക്കോലാദികള്‍നാഴികളും  
എല്ലാം കണക്കിനു തുല്യമായി.  
കള്ളപ്പറയും ചെറുനാഴിയും 
 കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
  നല്ല മഴ പെയ്യും വേണ്ടും
 നേരം നല്ലപോലെല്ലാ വിളവും ചേരും. 
 മാവേലി നാടു വാണീടും കാലം,
 മാനുഷരെല്ലാരുമൊന്നുപോലെ.
                                                                           *******
ഓണാശംസകളോടെ..
ഹരിശ്രീ

Wednesday, May 6, 2009

ഒരു പല്ലെടുക്കല്‍ കഥ

ഈ സംഭവം നടക്കുന്നത് എന്റെ രണ്ടാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്താണ്. (1984-85 കാലഘട്ടം) അന്നെല്ലാം വിഷുവിന്റെ അവധിയ്ക്ക് അമ്മായിയുടെ മൂത്ത മകന്‍ നിതേഷ് ചേട്ടന്‍ വരും. പിന്നെ ഒരു മാസക്കാലം കളിയുടെ ആഘോഷം ആണ്. കളിവീട് കെട്ടാനും, ഒളിച്ചുകളിക്കാനും, മരം കയറാനും, ഊഞ്ഞാല്‍ കെട്ടാനും, ക്രിക്കറ്റ് കളിക്കാനും കുട്ടിയും കോലും കളിയ്ക്കാനുമെല്ലാം (പക്ഷേ, കുട്ടിയും കോലും എന്ന കളിയ്ക്ക് അമ്മ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കളി കുറവായിരുന്നു. അക്കാലത്ത് അമ്മയുടെ വീടിനടുത്തോ മറ്റോ അത് കളിച്ച ഏതോ കുട്ടിയുടെ കണ്ണില്‍ കളിയ്ക്കിടെ കോലു കൊണ്ട് കണ്ണ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് അത് നിരോധിച്ചത്.) മുന്‍പന്തിയില്‍ നിതേഷ് ചേട്ടന്‍ കാണും. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു (ഇന്നും). എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പോഴും കൂടെക്കാണും. അന്ന് എന്റെ അനുജന്‍ (ബ്ലോഗര്‍ ശ്രീ)തീരെ ചെറുതാണ്. അതു കൊണ്ട് ഞങ്ങളുടെ കൂടെ കൂടുന്ന പതിവില്ല.

അന്നൊരു ദിവസം പതിവുപോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേയ്കാനൊരുങ്ങുമ്പോള്‍ താഴത്തെ നിരയിലെ ഒരു പല്ലിന് ഒരു അനക്കം. പല്ലിളകുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ചെറുതായി പേടി തോന്നി. വേഗം പല്ല് തേച്ച് മുഖം കഴുകി യെന്നു വരുത്തി, ഓടി അമ്മയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു “ അമ്മേ, എന്റെ താഴത്തെ നിരയിലെ ഒരു പല്ല് ഇളകുന്നു”.


അമ്മ പതുക്കെ പല്ലില്‍ പിടിച്ചു നോക്കി. ശരിയാണ്, കുറേശ്ശെ അനക്കമുണ്ട്. എന്നിട്ട് പതുക്കെ പല്ലിളക്കി.


“അയ്യോ!!! എനിക്ക് വേദനിക്കുന്നു“. ഞാന്‍ അലറിക്കരഞ്ഞു.


അമ്മ പല്ലില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് ‘ഈ പല്ലുകള്‍ പോയാലും വേറെ നല്ല പല്ലുകള്‍ വരുമെന്നും അപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരനാകുമെന്നുമെല്ലാം നയത്തില്‍ പറഞ്ഞു നോക്കിയെങ്കിലും വേദന തോന്നിയതിനാല്‍ ഞാന്‍ അമ്മയ്ക് പിടികൊടുക്കാതെ അവിടെ നിന്നും മുങ്ങി.


അമ്മ തഞ്ചത്തില്‍ പല്ലു പറിയ്ക്കുന്ന ഡ്യൂട്ടി നിതേഷ് ചേട്ടനെ എല്‍പ്പിച്ചു. കുറെ നേരം കഴിഞ്ഞ് നിതേഷ് ചേട്ടന്‍ എന്റെ അടുത്തു കൂടി. എന്നിട്ട് എന്നോട് ചോദിച്ചു. “ ശ്രീജി, നിന്റെ പല്ല് ഇളകുന്നുണ്ടെന്ന് അമ്മായി പറഞ്ഞു. ഞാന്‍ നോക്കട്ടെ. വേദനിപ്പിക്കാതെ ഞാന്‍ പറിച്ചു കളഞ്ഞു തരാം”.


ഞാന്‍ നിതേഷ് ചേട്ടനെ പല്ല് കാണിച്ച് കൊടുത്തു. നിതേഷ് ചേട്ടന്‍ പതുക്കെ പല്ലില്‍ പിടിച്ച് നോക്കി. “എടാ ഇളകുന്നുണ്ട്. വേഗം പറിച്ചുകളഞ്ഞോ. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വയറ്റില്‍ പോകും. പിന്നെ അത് അവിടെ കിടന്ന് മുളയ്ക്കും. പിന്നെ വായിലൂടെ മരമായി വളരും”. ഇതൊക്കെ കേട്ടതോടെ എന്റെ പകുതി ജീവന്‍ പോയി.


അന്ന് വേദനമൂലം കളികളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഉച്ചക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണം കഴിച്ചത്. അബദ്ധത്തില്‍ പല്ലെങ്ങാന്‍ വയറ്റില്‍ പോയാലോ.നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

അന്ന് വൈകുന്നേരം കൊച്ചമ്മൂമ്മ പതിവില്‍ നിന്നും വ്യത്യസ്തമായി നെയ്യപ്പമാണ് ചായയ്ക് ഉണ്ടാക്കിയത്. ഞാനും കൊതിമൂത്ത് ചൂടോടെ ഒരെണ്ണം എടുത്തു. ഒന്നെടുത്ത് കടിച്ചതും വേദന കൊണ്ട് പുളഞ്ഞു. നാശം പിടിക്കാന്‍!!!. എന്തൊരു വേദന. നെയ്യപ്പം കഴിക്കാനാകാതെ വിഷമം ആയി.

അന്ന് അച്ഛന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ ഞാന്‍ പല്ലിളകിയ കാര്യം അച്ഛനോടും പറഞ്ഞു. അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. ‘എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം’. എനിക്ക് ആശ്വാസം ആയി. ഞാന്‍ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ നിതേഷ് ചേട്ടനോട് സ്വകാര്യം പറഞ്ഞു. “എടാ, ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ സിറിഞ്ച് വച്ച് വായില്‍ കുത്തും”. അത് കേട്ടപ്പോള്‍ എനിയ്ക്ക് പിന്നെയും പേടിയായി. രാത്രി വേദനയും പേടിയും മൂലം ഉറങ്ങിയില്ല. ഉറങ്ങുമ്പോള്‍ പല്ല് എങ്ങാനും ഇളകി വയറ്റില്‍ പോയാലോ.

അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ഒരു തരത്തില്‍ ഞാനും നിതേഷ് ചേട്ടനും ചേര്‍ന്ന് ഡോക്ടറുടെ അടുത്ത് പോകുന്നതില്‍ നിന്നും ഒഴിവായി. പക്ഷേ അതു കാരണം അന്ന് എല്ലാവര്‍ക്കും പ്രധാന ജോലി എന്റെ പല്ല് ഇളക്കുന്നതായിരുന്നു. അന്ന്‍ അച്ഛമ്മയുടെ അനിയത്തി മൂത്തകുന്നത്തെ അമ്മൂമ്മ ഞങ്ങളുടെ വീട്ടില്‍ എത്തി. ഇടക്കിടെ ആ അമ്മൂമ്മ വിരുന്നിന് വരാറുണ്ട്. വന്നാല്‍ ഒന്ന് രണ്ടാഴ്ച വീട്ടില്‍ കാണും.അവിവാഹിതയായ ആ അമ്മൂമ്മയ്ക്ക് ഞങ്ങള്‍ കുട്ടികളെ വലിയ സ്നേഹമായിരുന്നു.

അന്ന് ആ അമ്മൂമ്മ വരുമ്പോള്‍ എല്ലാവരും കൂടി ഇരുന്ന് എന്റെ പല്ല് പിടിച്ച് ഇളക്കുകയും ഞാന്‍ വേദനകൊണ്ട് കരയുകയുമായിരുന്നു. ഇതു കണ്ട് എന്റെ പല്ലു പറിയ്ക്കുന്ന ദൌത്യം ആ അമ്മൂമ്മ ഏറ്റെടുത്തു. വേദനിപ്പിയ്ക്കാതെ പല്ലെടുക്കാന്‍ താന്‍ വിദഗ്ദയാണെന്നും മറ്റെല്ലാവരും മാറിക്കോളാനും പറഞ്ഞതു കേട്ട് കൂടി നിന്ന എല്ലാവരും പിരിഞ്ഞുപോയി. എനിയ്ക്കും ആശ്വാസമായി.


അന്ന് ഉച്ചയ്ക് ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്. ഞാന്‍ മുറ്റത്ത് എന്തോ കളിയിലും. ഏതാണ്ട് നാലുമണി ആയിക്കാണും. അച്ഛമ്മൂമ്മയും, മൂത്തകുന്നത്തെ അമ്മൂമ്മയും,കൊച്ചമ്മൂമ്മയും, നിതേഷ് ചേട്ടനും എന്റെ അടുത്ത് എത്തി. ആ അമ്മൂമ്മ എന്നെ വിളിച്ച് കൊണ്ടുപോയി വാഴയുടെ വിരിഞ്ഞ കുടപ്പനില്‍ നിന്നും പൂനുള്ളി അതിന്റെ തേന്‍ എനിക്ക് തന്നു. എനിക്ക് സന്തോഷമായി. എന്നിട്ട് അമ്മൂമ്മയുടെ കയ്യില്‍ പല്ല് പറിയ്കാന്‍ ഒരു സൂത്രവിദ്യ ഉണ്ടെന്നും മറ്റും പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി. അപ്പോഴേയ്ക്കും അച്ഛമ്മയും, നിതേഷ് ചേട്ടനും സൂത്രത്തില്‍ എന്റെ ചുറ്റും കൂടി. മൂത്തകുന്നത്തെ അമ്മൂമ്മ വാ തുറക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വാ തുറന്നു കാണിച്ച് കൊടുത്തു. കുറച്ചു ദൂരെ മാറി അമ്മ നില്‍ക്കുന്നുണ്ട്. എന്റെ സങ്കടവും കരച്ചിലും കണ്ടിട്ട് അമ്മയ്ക് വിഷമം കൊണ്ട് മാറി നില്‍ക്കുകയായിരുന്നു. കാരണം അമ്മയെ കാണുമ്പോള്‍ ഞാന്‍ സങ്കടം കൊണ്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നു.

ആ അമ്മൂമ്മ ചകിരിയുടെ ഒരു നാരെടുത്ത് അതില്‍ ചെറിയൊരു കുടുക്കുണ്ടാക്കി. എന്നിട്ട് എന്റെ പല്ലില്‍ ആ കുടുക്കിട്ടു. എന്നോട് അമ്മൂമ്മയുടെ മടിയില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ കിടന്നുതും എന്റെ കാലിലും കൈകളിലും പിടി വീണു. നിതേഷ് ചേട്ടനും, കൊച്ചമ്മൂമ്മയും, അച്ഛമ്മയും ആയിരുന്നു അത്. അതിനൊപ്പം തന്നെ മൂത്തകുന്നത്തെ അമ്മൂമ്മ നാരില്‍ പിടിച്ച് ശക്തമായ പല്ലിളക്കല്‍ ആരംഭിച്ചിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചിലും കുതറലും വക വയ്ക്കാതെ കുറേ നേരം നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ അവരുടെ ശ്രമം വിജയം കണ്ടു. നാരിന്റെ തുമ്പത്ത് പല്ല് കിടന്ന് ആടുന്നു.

വേദനകൊണ്ട് ഞാന്‍ ശരിക്കും അണക്കുന്നുണ്ടായിരുന്നു. വായില്‍ ആകെ ചോരയുടെ ഉപ്പുരസം. നന്നായി വേദനിച്ചെങ്കിലും ഇഞ്ചക്ഷനില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു എനിക്ക്.

അച്ഛമ്മ പല്ലെടുത്ത് ചാണകത്തില്‍ പൊതിഞ്ഞ് “ പാല്‍പ്പല്ല് പോയി കീരിപ്പല്ല് വാ” എന്നോ മറ്റോ പറഞ്ഞ് അത് വീടിന്റെ ഓടിനു മുകളിലേക്ക് ഒരേറു വച്ചുകൊടുത്തു.

അവര്‍ എന്നെ എടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി വായയും മുഖവും കഴുകിച്ചു. വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.

എനിയ്ക്ക് പിന്നെയും പേടിയായി. ഞാന്‍ കരഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മയ്ക്കും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അമ്മയും തലേന്നാള്‍ രാവിലെ അത് തൊട്ടുനോക്കിയതാണല്ലോ. അമ്മയ്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇളകാത്തപല്ല പറിച്ചതിന്. എന്നാലും, ‘സാരമില്ല എന്നായാലും ആ പല്ലും ഇളകി പോകാന് ഉള്ളതല്ലേ’ എന്നെല്ലാം പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു.


കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് ശക്തമായ തലവേദന തുടങ്ങി. അന്ന് രാത്രി ഞാന്‍ പനിച്ച് വിറച്ചു.

പിറ്റേന്ന് രാവിലെയും ഞാന്‍ കിടപ്പ് തന്നെ ആണ്. വിവരമറിഞ്ഞ് അമ്മൂമ്മമാര്‍ക്കും നിതേഷ് ചേട്ടനും വിഷമമായി, ഒപ്പം കുറ്റബോധവും. പക്ഷേ, അന്ന് രാവിലെ പലഹാ‍രം കഴിക്കാന്‍ പറ്റാത്ത വിഷമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. പല്ല് ഇളക്കി കളഞ്ഞിട്ട് നെയ്യപ്പം തിന്നണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ നശിച്ച പനി പിടിച്ചത്. ഇനി പനിമാറാതെ രക്ഷയില്ലല്ലോ.

അന്നെനിക്ക് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ തന്നത് റസ്ക് ആയിരുന്നു. ഞാന്‍ ചായയില്‍ മുക്കി റസ്ക് എടുത്ത് ഒരു കടി. “ ക്ടിം” എന്നൊരു ശബ്ദം കേട്ടു. റസ്കിന്റെ കഷ്ണത്തിനൊപ്പം വായില്‍ എന്തോ തടയുന്നു. വായില്‍ ചെറിയൊരു ചവര്‍പ്പു രസം. പതുക്കെ കടിച്ചു നോക്കി. നല്ല ബലമുള്ള എന്തോ ഒന്ന്. ഞാന്‍ അത് പുറത്തെടുത്തു. ഞാന്‍ അത് കണ്ട് ശരിക്കും ആശ്ചര്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ വേദനിപ്പിച്ച് എല്ലാവരേയും പറ്റിച്ച് ഇളകി നിന്ന ആ പല്ല് ആയിരുന്നു അത്. പക്ഷേ എനിക്ക് ഒട്ടും വേദന തോന്നിയില്ല. ഞാന്‍ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സംഭവമറിഞ്ഞ് അമ്മയും അമ്മൂമ്മമാരും നിതേഷ് ചേട്ടനും ഓടിവന്നു. എല്ലാവരും അത് കണ്ട് ചിരിച്ചു പോയി ...

ഇപ്പോള്‍ അതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒത്തിരി പിന്നിട്ടു. അന്ന് പല്ലെടുത്ത മൂത്തകുന്നത്തെ അമ്മൂമ്മയും, അച്ഛമ്മയും, കൊച്ചമ്മൂമ്മയും ഇന്നീ ലോകത്തില്ല. പക്ഷേ, ഇന്ന് ആരുടെ പല്ലെടുക്കുന്ന കാര്യം പറഞ്ഞു കേള്‍ക്കുമ്പോഴും ഞാനറിയാതെ ആ പല്ല്ല് നിന്ന ഭാഗത്ത് ഇപ്പോഴുള്ള പല്ലിനെ നാവു കൊണ്ടൊന്നു തഴുകി നോക്കാറുണ്ട്...
  

Thursday, January 10, 2008

കീപ്പറും കള്ളനും

ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ്‌ കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍‌വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍‌ വിളി കേള്‍‌ക്കുന്നതിലും അകലെയായിരുന്നു)

വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)

അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍‌ പങ്കെടുക്കാന്‍‌ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍‌ അഞ്ചിലും ശ്രീ രണ്ടിലും.

അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍‌ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍‌ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍‌ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍‌ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍‌ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)

പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍‌ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍‌ ഉറക്കം വരാത്തതിനാല്‍‌ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍‌ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍‌ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍‌ക്ക് പിന്നീടാണ് മനസ്സിലായത്)

അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍‌മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.

ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍‌ കുട്ടികള്‍‌ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.

ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.

അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."

അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.

കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."

അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍‌ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)

അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍‌വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.

കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.

Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം . പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.
ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.
അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.
രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്. മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്. (വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.) മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും. ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല. ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി. ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും. ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്. തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു. അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.) കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്. e/div>

Friday, November 2, 2007

ട്യൂഷന് സെന്ററിലെ “തെറ്റിദ്ധാരണ“.

ഞാ‍നും എന്റെ പ്രിയ സ്നേഹിതന്‍ ജിബീഷും ചെറിയൊരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന കാലം. (ഞങ്ങള്‍ ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കുന്നത് പി.ജി.യ്ക് പഠിയ്ക്കുന്ന സമയത്ത് 1999 ല്‍ ആണ്.) വെറും ഒരു തമാശയ്ക് തുടങ്ങിയതാണ് ഞങ്ങളുടെ “ഹരിശ്രീ ട്യൂഷന്‍ സെന്റര്‍“ എങ്കിലും സംഗതി വിജയകരമായിരുന്നു. രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു ഞങ്ങള്‍ ട്യൂഷന്‍ എടുത്തിരുന്നത്. 8,9,10,+1,+2 ക്ലാസുകള്‍ക്ക് മാത്രമായിരുന്നു അന്ന് ട്യൂഷന്.(പിന്നീട് Degree,Entrance ക്ലാസുകള്‍ക്കും കൂടി ആക്കി) ഹൈസ്കൂള്‍ ക്ലാസ്സില്‍ Mathamatics, English എന്നിവയും +1,+2, ക്ലാസുകളില്‍ Accountancy, Costing , Mathamatics എന്നിവയും ആയിരുന്നു ട്യൂഷന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍)ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങള്‍‍ക്ക് പ്രചോദനമായത്. ജിബീഷിന്റെ വീടിനു പുറകില്‍ ചെറിയൊരു ഷെഡു കെട്ടിയാണ് ട്യൂഷന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 സ്റ്റാര്‍ന്റേര്‍ഡിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. 10ലെ ആദ്യ ബാച്ചില്‍ 2 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. (അക്കാ‍ലത്ത് നാട്ടില്‍ ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ മാഷ് നടത്തുന്ന ട്യൂഷന്‍ സെന്റ്ററിനാണ് ഏറ്റവും പേര്. കുട്ടികളും കൂടുതല്‍ അവിടെ ആയിരുന്നു. അതുപോലെ ഒന്ന് രണ്ട് മറ്റ് ട്യൂഷന്‍ ക്ലാസുകളും നാട്ടില്‍ ഉണ്ടായിരുന്നു.) അതുകൊണ്ടുതന്നെ എല്ലാവരും ഒഴിവാക്കുന്ന വളരെ താഴ്ന്ന പഠന നിലവാരത്തിലുള്ള കുട്ടികളെ ആണ്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ തോറ്റിരുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും. അവരുടെ കുറവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്ലാസ്സെടുക്കാന്‍ ഞങ്ങളിരുവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. മാത്രമല്ല ട്യൂഷന്‍ സെന്റര്‍ വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും. ഞങ്ങളുടെ ആ ശ്രമം വിജയം കണ്ടു. ക്രിസ്തുമസ്സ് പരീക്ഷയ്ക് കുട്ടികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാത്രമല്ല കുട്ടികളുടെ പഠന‍ നിലവാരം ഉയര്‍ന്നു വന്നു. ആവര്‍ഷം വര്‍ഷാന്ത്യപരീക്ഷാഫലം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടികളില്‍ എല്ലാവരും പാസ്സായി.100% വിജയം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സും, പത്തോളം പേര്‍ക്ക് സെക്കന്റ്ഡ് ക്ലാസും, മറ്റുള്ളവര്‍ക്ക് പാസ്സ് മാര്‍ക്കും കിട്ടി. പഠനത്തില്‍ മോശമായിരുന്ന കുട്ടികളെ ജയിപ്പിക്കാനായത് നാട്ടില്‍ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്‍ നല്ല പേര്‍ ഉണ്ടാകുന്നതിന്‍ സഹായകമായി. അതുമൂലം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. ചില ക്ലാസ്സുകളില്‍ (പ്രത്യേകിച്ച് 10ആം ക്ലാസ്സ്) കുട്ടികളുടെ എണ്ണം കൂടിയതിനാലും സ്ഥലപരിമിതിയും മൂലം ട്യൂഷന്‍ തിരക്കിവന്നകുട്ടികളെ നിരാശരാക്കി മടക്കിഅയയ്കേണ്ടിയും വന്നു. (സ്ഥലമില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ ഒരു നമ്പര്‍ ഇട്ടു. “ഒരു ക്ലാസ്സില്‍ പരമാവധി 30 കുട്ടികള്‍‍ക്കേ ക്ലാസ്സ് എടുക്കൂ. അല്ലെങ്കില്‍ ഓരോകുട്ടിയേയും ശ്രദ്ധിക്കാനാവില്ല എന്നും” ഞങ്ങള്‍ തട്ടി വിട്ടു. ഇതു ഞങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെന്നതാണ്‍ സത്യം. പിന്നീടുള്ള വര്‍ഷം മെയ് മാസം ട്യൂഷന്‍ ആരംഭിയ്കുന്നതിനുമുന്പേ കുട്ടികളുടെ രക്ഷിതാക്കള്‍‍ ബുക്ക് ചെയ്തിടും. ) ഒന്നു രണ്ട് വര്ഷങ്ങള്‍ക്കുള്ളില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 150 ഓളമായി ഉയര്‍ന്നു. ആയിടയ്കാണ്‍ ഞങ്ങളുടെ ഒരു പഴയ സ്കൂള്‍ അദ്ധ്യാപികയുടെ മകള്‍ അവിടെ +2 വിന് ട്യൂഷന്‍ വന്നു ചേരുന്നത്. ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു. മറ്റെല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ പാസ്സാകാറുണ്ടെന്ന് കുട്ടികള് പറഞ്ഞ് അറിഞ്ഞിരുന്നു. പലപ്പോഴും Mathamatics ക്ലാസ്സെടുക്കുമ്പോള്‍ ഓരോ മണ്ടന്‍ സംശയങ്ങളുമായി ഈകുട്ടി എഴുന്നേറ്റു നില്‍കാറുള്ള കാര്യം എന്റെ സ്നേഹിതന്‍ എന്നോട് പറയാറുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലും Mathamatics ലെ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഈ കുട്ടി കാത്തു നില്കും. അവയെല്ലാം എന്റെ സ്നേഹിതന്‍ പരിഹരിച്ചു കൊടുക്കും. പക്ഷേ ആ കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഉള്ളതായി പലപ്പോഴും അവനെന്നോട് പറയാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധതന്നിലേക്ക് ആകര്ഷിക്കുവാനെന്നവണ്ണം ചോദ്യങ്ങള്‍ ചോദിയ്കുന്ന പോലെ. അവന്‍ പറയും ആകുട്ടിയ്ക് എന്തോ ഒരു Spelling Mistake ഉണ്ടെന്ന്. ആവര്ഷം +2 വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ആകുട്ടിമാത്രം തോറ്റു. അതും Mathamatics ന്‍. അവനും വല്ലാത്ത വിഷമമായി കാരണം മറ്റെല്ലാകുട്ടികളേയും വിജയിപ്പിയ്കാനായിട്ടും ഞങ്ങളുടെ പഴയ അദ്ധ്യാപികയുടെ മകളെ വിജയിപ്പിക്കാനായില്ലല്ലോ . ഏതാനും ദിവസങ്ങല്‍ കഴിഞ്ഞു ടീച്ചര്‍ ജിബീഷിനെ വിളിച്ചു. മകളെ SAY പരീക്ഷയ്ക് എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നും അതിനായി ആകുട്ടിയ്ക് ഒരിയ്കല് കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്നും പറയാനാണ് ടീച്ചര്‍ അവനെ വിളിച്ചത്. തോറ്റകുട്ടികള്‍ക്ക് അന്ന് ഞങ്ങല്‍ അന്ന് ക്ലാസ്സെടുക്കുന്നില്ല. നന്നായി പഠിയ്കുന്നവരും, പഠനത്തില്‍ മോശമായവരും എല്ലാം അവിടെ ട്യൂഷന്‍ വന്നിരുന്നെങ്കിലും ഞങ്ങല്‍ ട്യൂഷനെടുത്ത ഭൂരിഭാഗം കുട്ടികളും വിജയിച്ചിട്ടേയുള്ളൂ. മാത്രമല്ല അന്ന് ഞങ്ങള്‍ രണ്ടുപേര്‍ ജോലി ലഭിച്ചതിനാല്‍ വേണ്ടത്ര സമയം കിട്ടാറുമില്ല. എങ്കിലും ടീച്ചറുടെ നിര്ബന്ധത്തിന്‍ വഴങ്ങി മനസ്സില്ലാമനസ്സോടെ അവന് ക്ലാസ്സ് എടുക്കാമെന്നേറ്റു. Examination വരുന്നതും മറ്റുമായ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് അവ ആകുട്ടിയെ പഠിപ്പിക്കാന്‍ ജിബീഷ് ശ്രദ്ധിച്ചു. . ആകുട്ടി ശ്രദ്ധാപൂര്‍വ്വം അവയെല്ലാം പഠിച്ചെടുത്തു. അങ്ങനെ Examination അടുത്തിരിയ്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് തീര്‍ന്നപ്പോല്‍ ആകുട്ടി ചെറിയൊരു നാണത്തോടെ ഒരു കവര്‍ നീട്ടിക്കൊണ്ട് ജിബീഷിനോട് പറഞ്ഞു. “ മാഷേ, ഈ കവര്‍ ഞാന്‍ പോയതിനു ശേഷം മാത്രമേ പൊട്ടിയ്കാവൂ “. ജിബീഷ് ഒന്നു ഞെട്ടി. അവന്‍ അതു കൈപ്പറ്റാതെ പറഞ്ഞു. “ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “ അവസ്സാനം ആ കുട്ടി ആ കവര്‍ ടേബിളില്‍ വച്ച് സൈക്കിളുമെടുത്ത് വേഗം പോയി. (ട്യൂഷനെല്ലാം തീര്ന്നാല്‍ വൈകുന്നേരങ്ങളില്‍ ഞാനും ജിബീഷും ആ ട്യൂഷന് ക്ലാസ്സില്‍ സംസാരിച്ചിരിയ്ക്കുന്ന ഒരു പതിവുണ്ട്.) പക്ഷേ അന്ന് അവന്‍ എന്നെ വളരെ നേരത്തെ വിളിയ്കുന്നത് കേട്ട് ഞാന്‍ അവിടെ എത്തി കാര്യം തിരക്കി. അവന്‍ ആ കവര്‍ എന്നെ കാണിച്ചു, അധികം ഭാരമില്ലാത്ത ഒരു വെളുത്ത കവര്‍ . അതിന്റെ ഉള്ളില്‍ കടലാസ്സില്‍ എഴുതിയ എന്തോ ഒരു കുറിപ്പ് അവ്യക്തമായി കാണാം. ഞാന്‍ പതുക്കെ ആ കവര്‍ പൊട്ടിച്ചു. അതില്‍ ഒരു ചെറിയ കടലാസും മറ്റൊരു ചെറിയ കവറും. ജിബീഷ് എന്നോട് ചേര്‍ന്ന് ഇരുന്നു. ഞങ്ങല്‍ ഇരുവരും ആ കുറിപ്പ് വായിച്ചു. അതില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. “ ജിബീഷ് മോള്‍ക്ക് ഇത്രനാളും ട്യൂഷന്‍ എടുത്ത് തന്നതിന് വളരെ നന്ദി. അവള്‍ക്കിപ്പോള്‍ Mathamatics ലെ ബുദ്ധിമുട്ടുകള്‍‍ മാറിയെന്ന് പറഞ്ഞു. ജയിയ്കാനാകുമെന്ന് ആത്മവിശ്വാസവും ഉള്ളതായി അവളെന്നോട് പറഞ്ഞു. ഇതിനൊപ്പമുള്ള കവറില്‍ 1000 രൂപയും കൊടുത്തുവിടുന്നു. നിങ്ങളുടെ ട്യൂഷന്‍ സെന്ററിന് എന്റ്റെ എല്ലാവിധ ആശംസകളും നേരുന്നു.” വായിച്ചു തീര്‍ന്നതും ജിബീഷ് ചെറിയൊരു ചമ്മലോടെ ജിബീഷ് ഒരു ദീര്‍ഘനിശ്വാസം വിട്ടു.(അവന്‍ ആ കുട്ടിയെ ശരിയ്കും തെറ്റിദ്ധരിച്ചിരുന്നു. കാരണം മറ്റെല്ലാ വിഷയങ്ങളും നന്നായി പഠിയ്കുന്ന ഈ കുട്ടി കണക്കില്‍ മാത്രം പരാജയപ്പെടുക. എന്നിട്ട് വീണ്ടും ട്യൂഷന് വരുക. ക്ലാസ്സില്‍ ഓരോ വികൃതി ചോദ്യങ്ങള്‍‍ ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആ‍കര്‍ഷിപ്പിയ്ക്കാന്‍ ശ്രമിയ്കുക. ഇതെല്ലാം അവനെ ശരിയ്കും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.) ഇപ്പോഴും ഞങ്ങളുടെ ആ ട്യൂഷന്‍ സെന്റ്റര്‍ നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്കുന്നു.

Friday, October 12, 2007

പടക്കം

വീണ്ടും ഒരു ബാല്യകാല സ്മരണ തന്നെ. ഇതും ഒരുഏപ്രില് മാസം, വിഷുക്കാലം. ഞാന് രണ്ടാം ക്ലാസ്സിലെ അവധിക്കാലം ആഘോഷിക്കുന്ന സമയം. അന്ന് ഞങ്ങളുടെ തറവാടിന്റെ അറ്റകുറ്റപണികളും നടക്കുന്നുണ്ട്. കാരണം ആ ഏപ്രിലില് കുഞ്ഞച്ഛന്റെ (അച്ഛന്റെ അനുജന്) വിവാഹമാണ്. കുട്ടിയാണെങ്കിലും കുഞ്ഞച്ഛന്റെ വിവാഹത്തിന്റെ ഗമയില് ആണ് ഞാന്. ആ വര്ഷവും പതിവുപോലെ നിതേഷ് ചേട്ടനെ അച്ഛന് അമ്മായിയുടെ വീട്ടില് നിന്നും കൊണ്ടുവന്നു. ഇന്നത്തെ തിരക്കാര്ന്ന് ജീവിതരീതി മനുഷ്യനില് അന്ന് പടര്ന്നിരുന്നില്ല. അവധിക്കാലമൊക്കെ ആയാല്‍‌ ബന്ധുജനങ്ങളെല്ലാം ഒത്തു കൂടും. മാത്രമല്ല ശരിക്കും നല്ലൊരു ഗ്രാമം തന്നെ ആയിരുന്നു അന്ന് ഞങ്ങളുടേത് (ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രണ്ടോ മൂന്നോ ഓട്ടു കമ്പനികള്, നല്ലോരു പുഴയും(ചാലക്കുടിപ്പുഴ) ധാരാളം നെല്ല് വിളയുന്ന വയലുകളും, കുളങ്ങളും, അഞ്ച് ക്ഷേത്രങ്ങളും,ഒരു ക്രിസ്ത്യന് ദേവാലയവും, രണ്ട് മുസ്ലീം പള്ളിയും കൂടാതെ ഒരു തപാലാപ്പീസ്സും, വില്ലേജ് ഓഫീസ്സും, പഞ്ചായത്ത് ഓഫീസ്സും, വലിയൊരു ഹൈസ്കൂളും, വായനശ്ശാലയും,വലിയൊരു മൈതാനവും, ഒരു മൃഗാശുപത്രിയും ആണ് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ പ്രധാന സംഗതികള്‍‌. ഇതെല്ലാം മൂന്ന് കിലോമീറ്റര് ചുറ്റളവില് വരും.) അക്കാലത്ത് ഓണത്തിന്റെയും വിഷുവാഘോഷത്തിന്റെയും എല്ലാം ഒരുക്കങ്ങള്‍‌ ഒരാഴ്ച് മുന്പ് എങ്കിലും തുടങ്ങും. അന്നത്തെ വിഷുക്കാലവും അങ്ങനെ തന്നെ ആയിരുന്നു. എങ്ങും പടക്കം പൊട്ടിക്കലും, കുട്ടികളുടെ ബഹളങ്ങളും, സന്തോഷവും നിറഞ്ഞ സുഖകരമായ അന്തരീക്ഷം. ഞങ്ങളുടെ വീട്ടില് പടക്കങ്ങള്‍‌, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം, ലാത്തിരി, പൂത്തിരി , ഏറു പടക്കം എന്നു വേണ്ട എല്ലാ സാധനങ്ങളും വാങ്ങികൊണ്ട് വരുന്നത് അന്ന് കുഞ്ഞച്ഛനാണ്. ആ വര്ഷവും പതിവുപോലെ കുഞ്ഞച്ഛന് ധാരാളം പടക്കങ്ങളും, മറ്റും വാങ്ങിക്കൊണ്ടുവന്നു. എനിക്കന്ന് പടക്കം പൊട്ടിക്കാനുള്ള ലൈസന്സ് മുതിര്ന്നവര് തന്നിട്ടില്ല. കമ്പിത്തിരികളും മറ്റുമായി തൃപ്തിപ്പെട്ടുകൊള്ളണം. കുഞ്ഞച്ഛനൊപ്പം പടക്കം പൊട്ടിക്കാനുള്ള അനുവാദം അന്ന് നിതേഷ് ചേട്ടനുണ്ട്. ചുവന്ന കടലാസ്സുകൊണ്ടുണ്ടാക്കിയ കടലാസ്സ് പടക്കം ആണ് നിതേഷ് ചേട്ടന് പൊട്ടിക്കാന്‍‌ കൊടുക്കുക. കാരണം, ഓലപ്പടക്കത്തെ അപേക്ഷിച്ച് അപകടസാധ്യത ഇതിന് കുറവാണ്. മാലപ്പടക്കം എന്നാണ് ഞങ്ങള്‍‌ അതിനെ പറയുന്നത്. നിതേഷ് ചേട്ടന് പൊട്ടിക്കാന് വേണ്ടി കുഞ്ഞച്ഛന്‍‌ അതില് നിന്നും കുറച്ചെണ്ണം നൂല് പൊട്ടിച്ച് എടുക്കുകയായിരുന്നു പതിവ്. നിതേഷ് ചേട്ടന് പടക്കം പൊട്ടിക്കുന്ന വിധം എല്ലാം ഞാന് ഒരിക്കല്‍‌ ശ്രദ്ധയോടെ നിരീക്ഷിച്ചു. പടക്കത്തിന്റെ ചുവട്ടില് മൂന്ന് വിരലുകല് ചേര്ത്ത് പിടിച്ച് പടക്കത്തിന്റെ തിരി വിളക്കില് കാണിച്ച് ഒരൊറ്റ ഏറ്. ഇത്രേം ഉള്ളൂ കാര്യം… ഇത് ആര്ക്കും ചെയ്യാവുന്ന കാര്യമല്ലേ ഞാന്‍ വിചാരിച്ചു. എന്നാല്‍‌ കുഞ്ഞച്ഛന്‍‌ പുറത്ത് പോയ ശേഷവും നിതേഷ് ചേട്ടന് പടക്കങ്ങള്‍‌ പൊട്ടിച്ചു. പക്ഷെ, വിളക്കിന്റെ തീ ഉപയോഗിച്ചല്ല പടക്കം പൊട്ടിക്കുന്നത്. തീ പുകയുന്ന ഒരു വിറകിന്റെ കഷ്ണം ഉപയോഗിച്ചാണ് ഇത്തവണ ഇഷ്ടന് പടക്കം പൊട്ടിക്കുന്നത്. വിളക്കില്ലെങ്കിലും പടക്കം പൊട്ടിക്കാമെന്നുള്ള കാര്യം അങ്ങനെ ഞാനും മനസ്സിലാക്കി. ഒരു പടക്കം കിട്ടുന്നതിനു വേണ്ടി ഞാന് നിതേഷ് ചേട്ടന്റെ പിന്നാലെ നടന്നു. പക്ഷെ പടക്കം മാത്രം കിട്ടിയില്ല. ഞാന് പടക്കം അന്വേഷിച്ച് വീടാകെ തിരഞ്ഞു. പക്ഷേ ഒന്നും കിട്ടിയില്ല. അവസാനം ഞാന് ഒരു നിഗമനത്തിലെത്തി, പടക്കം ഇരിക്കുന്നത് കുഞ്ഞച്ഛന്റെ മുറിയില് തന്നെ. ഞാന് പതുക്കെ ആ മുറിയുടെ മുന്നിലെത്തി. രക്ഷയില്ല, കതക് പൂട്ടിയിരിക്കുന്നു. കുഞ്ഞച്ഛന്റെ തബലയും മറ്റു ചില സംഗീത ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതിനാല് ആ മുറി എപ്പോഴും പൂട്ടിയിടുകയാണ് പതിവ്. ഞങ്ങളെ ഇക്കാര്യത്തില് കക്ഷിക്ക് അത്ര വിശ്വാസമായിരുന്നു. (ഞങ്ങളൊരിക്കല് തബല ഒന്ന് അടിച്ചു പരീക്ഷിച്ചിരുന്നു. പക്ഷെ എങ്ങനെയൊ അത് പൊട്ടിപ്പോയി. അതിനുശേഷമാണ് ഈ മുന്കരുതല്). ഞാന് നിതേഷ് ചേട്ടനെ വീണ്ടും നിരീക്ഷിച്ചു. കാരണം കുഞ്ഞച്ഛന്റെ മുറി അടഞ്ഞുകിടന്നിട്ടും നിതേഷ് ചേട്ടന് എങ്ങനെ പടക്കം ലഭിച്ചു. അവസ്സാനം അത് ഞാന് കണ്ടെത്തി. കുഞ്ഞച്ഛന്റെ മുറിയുടെ ഒരു ജനല്‍‌ അടച്ചിരുന്നെങ്കിലും അതിന്റെ കൊളുത്ത് ഇട്ടിരുന്നില്ല.ജനാലയില് ബലം പ്രയോഗിച്ച് തുറന്ന് കുറച്ചു കഷ്ടപ്പെട്ടാണ് നിതേഷ് ചേട്ടന് പടക്കം സംഘടിപ്പിക്കുന്നത്. നിതേഷ് ചേട്ടന് പടക്കവുമായി പോയിക്കഴിഞ്ഞപ്പോല് ഞാനും ആ ജനാലയുടെ ചുവട്ടിലെത്തി. ഉയരം ഉള്ളതിനാല് എത്തിച്ച് ജനാല് തുറക്കാന് അത്ര ബുദ്ധിമുട്ടുണ്ടായില്ല. വീടിന്റെ കൈവരിയില് ചവുട്ടി ജനലഴികളില് തൂങ്ങി ഞാന് അകത്തേക്ക് നോക്കി. കുഞ്ഞച്ഛന്റെ മുറിയിലെ ജനലിനോട് ചേര്ന്ന മേശയുടെ ഒരു ഭാഗത്ത് കടലാസ്സില് പൊതിഞ്ഞ് വച്ചിരിക്കുന്നു പടക്കങ്ങളും മറ്റും. ഞാന് പതുക്കെ കൈനീട്ടി. ഭാഗ്യത്തിന് എനിക്ക് കടലാസ്സുപൊതിയില് പിടുത്തം കിട്ടി. ഞാനത് പതുക്കെ വലിച്ചു ജനാലയോട് അടുപ്പിച്ചു. പതുക്കെ കടലാസ്സ് പൊതി തുറന്നു. അതില് നിറയെ പടക്കങ്ങളും മറ്റും. ഞാന് അതില് നിന്നും ഒരെണ്ണം എടുക്കാന് നോക്കിയെങ്കിലും കിട്ടിയില്ല. ഞാന് താഴെ ഇറങ്ങി ജനാല ചാരിയിട്ടു. ചുറ്റും നിരീക്ഷിച്ചു. അവിടെ കിടന്ന ഒരു ബ്ലേഡ് സംഘടിപ്പിച്ചു. വീണ്ടും ജനാല തുറന്നു. പടക്കങ്ങള്‍‌ക്കിടയില് നിന്നും ഒരെണ്ണം അറുത്തെടുത്ത് ( അതിന്റെ തിരിമുറി കുറച്ച് നഷ്ടപ്പെട്ടിരുന്നു.) മറ്റാരും കാണാതെ ഭദ്രമായി അതൊളിപ്പിച്ചുവച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള് പടക്കം പൊട്ടിക്കലെല്ലാം അവസാനിപ്പിച്ച് നിതേഷ് ചേട്ടന് ആ വിറക്, പുറത്ത് കൂട്ടിയിരിക്കുന്ന പുകയുന്നചാരത്തിനടുത്ത് ഉപേക്ഷിച്ചു. നിതേഷ് ചേട്ടന് അവിടെ നിന്നും പോയ ഉടനെ ഞാന് അവിടെ എത്തി ആ വിറകെടുത്തു. ഒപ്പം പടക്കവും. പക്ഷെ അതിലെ തീ അണഞ്ഞുപോയിരുന്നു. പക്ഷെ ചാരത്തില് തീ ഉണ്ടല്ലോ. വിറക് ചാരത്തില് വച്ച് ഊതിയാല് തീകിട്ടും എന്നെനിക്കറിയാമായിരുന്നു. ഞാന് പതുക്കെ ഊതി. നല്ല ചുവന്ന നിറത്തില് അതൊന്ന് ആളി. ഞാന് ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല. ഇതു തന്നെ തക്കം. അതിനായി ഞാന് വിറകെടുത്ത് ചാരത്തില് വച്ചു. പക്ഷേ ചുറ്റും നോക്കുന്നതിനിടയില് ഞാന് വിറകിനു പകരം ചാരത്തില് വച്ചത് ആ പടക്കം ആയിരുന്നു. “ഠോ!” ചാരവും, തീയും, കടലാസ്സ് ചീളുകളും ചുറ്റും തെറിച്ചു. കയ്യിലാകെ ഒരു തരിപ്പ് ചെവിയില് ഒരു മൂളല് മാത്രം. മറ്റൊരു ശബ്ദവും ആ സമയത്ത് എനിക്ക് കേള്‍ക്കാനാവുന്നില്ല. ശബ്ദം കേട്ടുവന്ന നിതേഷ് ചേട്ടനും അമ്മയും എന്തോ ചോദിക്കുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല. അയ്യോ “എന്റെ ചെവി പൊട്ടിപ്പോയേ… എന്റെ ചെവി പൊട്ടിപ്പോയേ” ഞാന് കരഞ്ഞു.ഞാനാകെ വിരണ്ടു പോയിരുന്നു. എന്റെ കരച്ചില് കേട്ട് എല്ലാവരും വന്നു. കാര്യം തിരക്കി. ഞാന് കാര്യം വിവരിച്ചു. അതുകേട്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു. എനിക്കും ആശ്വാസമായി... അടികൊണ്ടില്ലല്ലോ. (ഭാഗ്യത്തിന് അപകടമൊന്നും പറ്റിയിരുന്നില്ല.) കുറച്ചു കഴിഞ്ഞപ്പോല് ചെവിയിലെ മൂളല് മാറി ശരിയായി. പിന്നീട് കുറച്ചു വര്ഷങ്ങള്‍‌ പടക്കം പൊട്ടിക്കാന് തന്നെ എനിക്ക് ഭയമായിരുന്നു. ഇന്നും പടക്കം പൊട്ടിക്കുമ്പോല് ആ തരിപ്പ് കൈയ്യില് അനുഭവപ്പെടാറുണ്ട്

Monday, October 1, 2007

അയ്യോ … എന്റമ്മേ …ഹൌസാറ്റ് !!!

പണ്ട് ഒരു വേനലവധിക്കാലം . ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഞാന് എന്റെ അടുത്ത സുഹൃത്തായ ജിബീഷിന്റെ വീട്ടിലാണ് അന്ന് കളിക്കാന് പോകാറുള്ളത്. അന്ന അവന്റെ വീട്ടിലാണ് അടുത്ത വീടുകളിലെ കുട്ടിപ്പട്ടാളം മുഴുവന് (ആണ്കുട്ടികളും പെണ്കുട്ടികളും ) കളിക്കാനായി ഒത്തുചേരുക. ചെറിയകുട്ടികള് മുതല് 10ല് പഠിക്കുന്ന കുട്ടികള് വരെ എത്തും കളിക്കാന്.


ചില ദിവസ്സങ്ങളില് ഉച്ചതിരിഞ്ഞ് അടുത്ത വീടുകളിലെ ചേച്ചിമാരും, അമ്മമാരും, അമ്മൂമ്മമാരും ആയി സദസ്സ് കൊഴുക്കും. ഇന്നത്തെപ്പോലെ മലയാളം ചാനലുകള് അന്ന് ഇല്ലാതിരുന്നതിനാലും ( ദൂരദര്‍‌ശ്ശന് മാത്രമേ അന്നുള്ളൂ. അതും വൈകുന്നേരം അഞ്ചേമുപ്പത് മുതല് രാത്രി 8.30 വരെ മാത്രവും) സമയം കളയാന് മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതിരുന്നതിനാലും പരദൂഷണക്കെട്ടഴിക്കാന് നല്ലൊരു കമ്പോളം ആയിരുന്നു അന്ന് അവിടം. (ഇന്നും ആഴ്ചയിലൊരിക്കല് "കുടുംബശ്രീ" എന്ന ഒരു സര്ക്കാര് അംഗീകരിച്ച പരദൂഷണസമിതി ആഴ്ചയിലൊരിക്കല് ചേരലുണ്ടെന്നാണറിവ്- ചെറിയ ഒച്ചയും ബഹളവും ഞായറാഴ്ചകളില് കേല്ള്ക്കാറുള്ളതൊഴിച്ചാല് മറ്റൊരു പ്രവര്ത്തനവും ഇതുവരെ ഞങ്ങളുടെ നാട്ടിലെ ഈ യൂണിറ്റില് നടന്നതായി അറിവില്ല.)


പലസംഘങ്ങളായാണ് ഞങ്ങള് കളിക്കുക. മിക്കവാറും ആണ്കുട്ടികല് 5 മുതല് 10 വരെ ക്ലാസ്സിലുള്ളവര് ഒരു വിഭാഗം. 1 മുതല് 4 വരെ മറ്റൊരു വിഭാഗം . അതിനും താഴെ മറ്റൊരു വിഭാഗം. പെണ്കുട്ടികളിലും ഉണ്ട് ഇത്തരത്തില് ഓരോ വിഭാഗങ്ങല് . കളികളിലുമുണ്ട് തരം തിരിവ്. ആണ്കുട്ടികള് ചെസ്സ്, ക്രിക്കറ്റ്, ഫുട് ബോള്, ടെന്നീസ്, കുട്ടിയും കോലും, ഗോട്ടി, ക്യാരംസ് എന്നിവ കളിക്കുമ്പോല് പെണ്കുട്ടികല് ,കിളിത്തട്ട് കളി, കക്ക കളി, കല്ല് കളി , കള്ളനും പോലീസും എന്നീ വിഭാഗങ്ങളില് ഒതുങ്ങും. (ഇതിലെ കിളിത്തട്ട് കളിക്കും കള്ളനും പോലീസു കളിക്കും സാധാരണ ഞങ്ങള് ആണ്‍‌കുട്ടികളും പങ്കെടുക്കാറുണ്ട്). പിന്നെ, ഇതൊന്നും കൂടാതെ പ്രാദേശികമായ ആറുമാസം, മോതിരം തുടങ്ങിയ കളികളും. (ഇതെല്ലാം മറ്റു സ്ഥലങ്ങളിലുണ്ടോ എന്നറിയില്ല)


പതിവുപോലെ ഞങ്ങള് അന്നും ക്രിക്കറ്റ് തന്നെയാണ് കളിക്കാനായി തിരഞ്ഞെടുത്തത്. പെണ്കുട്ടികല് ഒരു ഭാഗത്ത് കിളിത്തട്ടും കളിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള് ഒരു കുഴപ്പം ഉണ്ട്. 5 മുതല് 10 വരെയുള്ള കുട്ടികളുടെ എണ്ണം 12 ല് താഴെയാണ്. എങ്കിലും 6 പേര് വീതം 2 ടീം ഇടാന് തീരുമാനിച്ചു. പക്ഷെ അന്ന് ഒരാള് കുറവുണ്ട്. ഒരു ടീമില് 6 പേരും മറ്റൊന്നില് 5 പേരുമായി ടീം തീരുമാനിച്ചു. ( അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങളൊന്നും ഞങ്ങളുടെ ക്രിക്കറ്റില് ഇല്ല. മുതിര്ന്ന ആള് പറയുന്നതാണ് നിയമം.)


അപ്പോഴാണ് എന്റെ അനുജന് ( ബൂലോകത്തില് മിക്കവര്‍‌ക്കും സുപരിചിതനായ ശ്രീ തന്നെ.) അവിടെ എത്തിച്ചേരുന്നത്. അന്ന് കക്ഷിക്ക് ക്രിക്കറ്റിലൊന്നും വലിയ താല്പര്യം ഇല്ല. മാത്രമല്ല അവന് അന്ന് 3 ലൊ 4 ലൊ ആണ് പഠിക്കുന്നത്. അതിനാല് 5 മുതല് 10 വരെയുള്ളവരുടെ സംഘത്തില് കക്ഷിയെ ഉള്‍‌പ്പെടുത്തിയിരുന്നും ഇല്ല. അതില് ഞങ്ങളോട് കക്ഷിക്ക് അല്പം നീരസവും ഉണ്ടായിരുന്നു. അവനെ ഞങ്ങളുടെ സംഘത്തില് ചേര്ക്കാതിരുന്നതിനുപിന്നില് എന്റെ കറുത്തകൈകളാണെന്ന് അവന് കരുതിയിരുന്നത്. (എനിക്കും ചെറിയ പങ്കുണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷെ, അവന് ചെറുതായിരുന്നതിനാലും, അവന് കരഞ്ഞാല് അമ്മയുടെ വഴക്ക് ഞാന് കേള്‍‌ക്കേണ്ടിവരുമെന്ന പേടികൊണ്ടും ആയിരുന്നു അത്.) അന്ന് അതിന്റെ ഒരല്പം ദേഷ്യവും അവന് എന്നോടുണ്ടായിരുന്നു. എന്തായാലും എന്റെ കൂട്ടുകാരന് സലീഷ് എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കക്ഷിയെ ഞങ്ങളുടെ ടീമില് ചേര്ത്തു.


അന്ന് കളിക്കാനുണ്ടാകാറുള്ളവരെ നമുക്കൊന്ന് പരിചയപ്പെടാം. സാബു ചേട്ടന് , വസന്തന് ചേട്ടന്, ജിബീഷ്, സലീഷ്, ലതീഷ്, കണ്ണന്, ജയന്, നിതേഷ് ചേട്ടന്, അനിച്ചേട്ടന്, സജി , പിന്നെ ഞാനും, അവസ്സാനം അനിയനും. ഇതില് പലപ്പോഴും എന്തോ അഡ്‌ജസ്റ്റുമെന്റു മൂലം സ്ഥിരമായി സാബുചേട്ടന്, വസന്തന് ചേട്ടന്, അനിച്ചേട്ടന് , സജി , കണ്ണന്, ജയന് എന്നിവര് ഒരു ടീമും, ഞങ്ങള് സലീഷ്, ജിബീഷ്, ലതീഷ്, നിതേഷ് ചേട്ടന്, ഞാനും, അനിയനും എതിര് ടീമും ആയിരിക്കും. മുതിര്ന്നവര് ഭൂരിഭാഗം മറ്റേ ടീമില് ആകയാല് വിജയം പലപ്പോഴും അവര്ക്കായിരിക്കും. പക്ഷേ, വലിയവരുടെ ടീമിനെ ഇടയ്കെല്ലാം തോല്പിക്കുന്നത് ഞങ്ങല്ക്കൊരു ഉത്സവം തന്നെ ആയിരുന്നു. ഇതില് മറ്റൊരുകാര്യം എന്തെന്നാല് ഇരുടീമിലുള്ളവരും ഫീല്ഡ് ചെയ്യാന് നില്കും. ആളെണ്ണം കുറവായതിനാല്.


10 ഓവര് വീതമുള്ള കളിയാണ് അന്ന് ഞങ്ങള് കളിക്കുക. ( 20-20 ക്രിക്കറ്റ് പോലെ) അങ്ങനെ കളിതുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഞങ്ങളെല്ലാം അമ്പതു റണ്‍‌സിനോ മറ്റോ പുറത്തായി .(സ്കോര് ക്രിത്യമായി ഓര്ക്കുന്നില്ല.) രണ്ട്ടാമത് ബാറ്റുചെയ്യുന്നത് വലിയവരുടെ ടീമാണ്. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും നിറഞ്ഞതാണ് കളിസ്ഥലം. ആളെ തിക്യ്ക്കാനായി എടുത്തതു കൊണ്ടും അന്ന് കൂട്ടത്തില് ചെറിയവനായതു കൊണ്ടും അനുജനെ പ്രധാന ഫീല്‍‌ഡിങ്ങ് പൊസിഷനിലൊന്നുമല്ല ഇട്ടിരുന്നത്. ഫില്‍‌ഡിലെങ്കിലും അടുത്തുള്ള ഒരു മരത്തില് ചാരി നില്കയാണ് ആശാന്. ഇടക്ക് സലീഷ് അവനെ സോപ്പിട്ട് പ്രോത്സാഹിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. പക്ഷെ ഇഷ്ടന് ഏതോ ഒരു പാട്ടും മൂളി നില്കയാണ്.


അങ്ങനെ, സലീഷിന്റെയും ജിബീഷിന്റേയും മികച്ച ബൌളിങ്ങില് അവരുടെ 5 വിക്കറ്റുകല് വീണു. ( ആളെണ്ണം കുറവായതിനാല് single batting ആണ് അന്ന് ചെയ്യാറ്- വിക്കറ്റിന്റെ ഒരുവശ്ശത്ത് മാത്രം ബാറ്റ്സ്മാന് ഉള്ള കളി) ഇനി ഒരു വിക്കറ്റ് കൂടി വീണാല് ഞങ്ങല്ക്ക് ജയിക്കാം. പക്ഷേ ഇനിയും ഒരു ഓവര് ബാക്കി ഉണ്ട്. ജയിക്കാന് വേണ്ടത് 10 ല് താഴെ മാത്രം റണ്സും. ബാറ്റുചെയ്യുന്നത് അവരുടെ ക്യാപറ്റന് സാബുചേട്ടനും. അന്ന് ഏറ്റവും നന്നായി കളിക്കുക സാബു ചേട്ടനാണ്. സാബുചേട്ടന് ആദ്യം കളിക്കാനിറങ്ങിയാല് ചിലപ്പോല് മറ്റാര്ക്കും ബാറ്റുചെയ്യാന് സാധിക്കില്ല. അതിനാല് കക്ഷി അവസ്സാനമേ ബാറ്റ് ചെയ്യൂ. സലീഷിന്റെ ആദ്യ് പന്തു തന്നെ കക്ഷി ബൌണ്ടറിയ്ക്കു മുകളിലൂടെ പറത്തി. അവരുടെ ടീം വിജയലഹരിയിലായി. ഇനി ഏതാനും റണ്സ് എടുത്താല് അവര് ജയിക്കും. സലീഷിന്റെ അടുത്തത് ഒരു സ്ലോ ബോല് ആയിരുന്നു. സാബുചേട്ടന് ബാറ്റ് ആഞ്ഞുവീശ്ശി പന്ത് നേരെ പറമ്പിലേയ്ക്ക്. എല്ലാവരും ആകാംക്ഷയോടെ ആ ദിശയിലേയ്ക്ക് നോക്കി. അവിടെ കളിയിലൊന്നും അത്ര ശ്രദ്ധിക്കാതെ ചുറ്റിനും  നോക്കി നില്കയാണ് എന്റെ അനിയന്. അപ്രതീക്ഷിതമായിട്ടാണ് അതു സംഭവിച്ചത്. മൂളിപ്പാട്ടും പാടി മേലോട്ട് നോക്കി നിന്ന അവന്റെ നെഞ്ചിലാണ് ആ പന്ത് വന്ന് വീണത്.


ഹെന്റമ്മേ …’ എന്ന് പറഞ്ഞു കൊണ്ട് അവന് കൈ കൊണ്ട് നെഞ്ചു പൊത്തിപ്പിടിച്ചു.


എന്തു പറ്റിയെന്നറിയാതെ ഞാന് അവനെ പകച്ചു നോക്കി.രണ്ടു നിമിഷത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.

“ഹൌസാറ്റ്…!” സലീഷിന്റെ ഉച്ചത്തിലുള്ള അലര്ച്ച. നോക്കുമ്പോഴതാ പന്ത് അനിയന്റെ കയ്യില് തന്നെയുണ്ട്. “സാബുചേട്ടന് ഔട്ടായേ… നമ്മല് ജയിച്ചേ …” എല്ലാവരും അലറിവിളിച്ചു. സലീഷ് അവനെ ഓടിചെന്ന് കെട്ടിപ്പിടിച്ചു, പൊക്കിയെടുത്തു. ഞങ്ങളുടെ ടീമംഗങ്ങള് മുഴുവനും അവന്റെ ചുറ്റും കൂടി അഭിനന്ദിക്കുമ്പോള് എന്തു പറ്റിയതാണെന്നറിയാതെ മിഴിച്ചു നില്‍‌‌ക്കുകയായിരുന്നു അവന്.


എന്തായാലും ആ ഒരൊറ്റ കളിയോടെ അവനും ഞങ്ങളുടെ സീനിയര് ടീമിലെ സ്ഥിരാംഗമായി. ഭാവിയില് ഞങ്ങളൂടെ മോശമില്ലാത്ത പ്ലെയറുമായി. പിന്നീട് വര്ഷങ്ങള്ക്ക് ശേഷവും അവനെ കാണുമ്പോള് സലീഷ് ഇക്കാര്യം ഓര്മ്മിപ്പിക്കാറുണ്ട്.

© Copy right reserved to author

Sunday, September 30, 2007

ഒരു മധുരമുള്ള പ്രതികാരം

ഈ സംഭവം നടക്കുന്നത് 1981 – 82 കാലഘട്ടത്തിലാണ്. അന്നെനിക്ക് കഷ്ടിച്ച് മൂന്നോ നാലോ വയസ്സേ പ്രായം ഉള്ളൂ.  നല്ല ഒരു വേനല്ക്കാലം ആണ്. വിഷു അടുത്തിരിക്കുന്ന സമയം…

അമ്മായിയുടെ മൂത്ത മകന് നിതേഷ് ചേട്ട്ന് അന്ന് അവധിക്കാലം ആഘോഷിക്കാന് ഞങ്ങളുടെ ഒപ്പം തറവാട്ടില് വന്നിട്ടുണ്ട്. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു. എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പൊഴും കൂടെക്കാണും. അന്ന് അമ്മ അനുജനെ പ്രസവിച്ചിട്ടില്ല. അമ്മ പ്രസവത്തിനായി അമ്മയുടെ വീട്ടിലാണ്.

അങ്ങനെ ഒരു ദിവസ്സം ഞങ്ങള് കളിക്കാന് തിരഞ്ഞെടുത്തത് ഒരു തണുങ്ങ് പട്ട/ കവുങ്ങിന് പട്ട ( അടക്കാമരത്തിന്റെ പട്ടയും പാളയും ചേര്ന്നത്) ആണ്. അച്ഛമ്മ എന്തൊ ആവശ്യത്തിന് എവിടെ നിന്നോ കൊണ്ടുവന്നതാണ്. അന്ന് ഞങ്ങളുടെ വീട്ടില് അടക്കാമരം ഇല്ല. ഞങ്ങളുടെ തൊട്ട് പടിഞ്ഞാറെ വീട്ടില് ധാരാളം ഉണ്ട്, വടക്കെ വീട്ടിലും.

ഞങ്ങളുടെ കളി എന്തെന്നല്ലെ ? ഞാന് പാളയില് കയറിയിരുന്ന് ബെല്ലടിക്കും.. "ടിം … ടീം..." ( ആ കവുങ്ങിന്റെ പട്ടയാണ് അന്നു ഞങ്ങളുടെ ബസ്സ്.) പാവം നിതേഷ് ചേട്ടന് എന്നെ ആ പാളയില് ഇരുത്തി അതും വലിച്ചുകൊണ്ട് നടക്കും… ആളുകൊണ്ട് ഞാന് അന്ന് ചെറുതാകയാല് ഞങ്ങളുടെ ബസ്സിന്റെ കണ്ട്ക്ടറായി എന്നും ഞാനും ഡ്രെവറ് ആയി നിതേഷ് ചേട്ടനും കാണും. പക്ഷെ ഒരു കുഴപ്പം! വൈകുന്നേരം ആകുമ്പോഴേയ്ക്കും മുറ്റത്തെ ചരല് മണ്ണില് ഉരഞ്ഞ് പാള കീറിത്തുടങ്ങിയിരിക്കും…..

അന്നും കളിച്ചുകളിച്ച് അവസാനം ആ പാളകീറി. അന്നേരമാണ് അച്ഛമ്മ പാല് വാങ്ങാന് പടിഞ്ഞാറേ വീട്ടില് പോകുന്നത്. അച്ഛമ്മയുടെ കൈപിടിച്ച് ഞാനും നടന്നു, പടിഞ്ഞാറേതിലെ രുകു വല്യമ്മയുടെ വീട്ടിലേയ്ക്ക്.എനിക്കറിയാം അവിടെ എത്തിയാല് പാള കിട്ടുമെന്ന്...

അങ്ങനെ ആ വീട്ടില് എത്തി. ഭാഗ്യത്തിനു അന്നേരം തന്നെ ഒരു തണുങ്ങിന് പട്ട അടക്കാമരത്തില് നിന്നും വീണു. പെട്ടന്നുള്ള ആഗ്രഹത്താല് ഞാന് ഓടിച്ചെന്നു അതെടുത്തു.

അച്ഛമ്മ എന്നെ നോക്കിചോദിച്ചു “മോനേ, നിനക്കെന്തിനാ തണുങ്ങ്…?

ഞാന് അച്ഛമ്മയുടെ മുഃഖത്തേക്ക് നോക്കി. പിന്നെ അച്ഛമ്മ ഒന്നും പറഞ്ഞില്ല. ആ സമയത്താണ് രുകു വല്യമ്മ പാലുമായി തിരിച്ചെത്തിയത്. തണുങ്ങിന് പട്ട ഞാന് എടുത്തു പിടിച്ചിരിക്കുന്നതു കണ്ട വല്യമ്മ പെട്ടെന്ന് കുറച്ചു ബലമായി തന്നെ അത് എന്റെ കൈയ്യില് നിന്നും പിടിച്ചു വാങ്ങി.

എനിക്ക് ദുഃഖം അടക്കാനായില്ല. ഞാന് ചെയ്തത് തെറ്റാണെന്ന് തോന്നിയതിനാലോ തണുങ്ങ് എന്റെ കൈയ്യില് നിന്നും വാങ്ങിയെടുത്തതിനാലോ എന്തോ ഞാന് ഉറക്കെ കരഞ്ഞു. പക്ഷെ എനിക്കത് ലഭിച്ചില്ല. അച്ഛമ്മ എന്നെ സമാധാനിപ്പിക്കാന് ശ്രമിച്ചു കൊണ്ട് എന്നെയും കൂട്ടിക്കൊണ്ട് അവിടുന്ന് ഇറങ്ങി. പക്ഷെ, ഞാന് കരച്ചില് തുടര്ന്നു.

വീട്ടിലെത്തിയിട്ടും ഞാന് കരച്ചില് നിറുത്തുന്നില്ല. അച്ഛമ്മയും നിതേഷ് ചേട്ടനും പലതും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന് ശ്രമിച്ചു. എന്നിട്ടും എന്റെ കരച്ചില് നില്‍‌ക്കുന്നില്ല. പകരം തരാനായി വേറെ പാളയും അവിടില്ല. വീട്ടുകാരെല്ലാം വിഷമത്തിലായി.

എന്റെ കരച്ചില് കേട്ട് വടക്കെവീട്ടി്ലെ അമ്മമ്മയും കോമളം ചേച്ചിയും ( ആ അമ്മമ്മയുടെ മകള്)വന്നു. അവര് കാര്യം തിരക്കിയപ്പോള് അച്ഛമ്മ നടന്നതെല്ലാം പറഞ്ഞു.

ഇതുകേട്ട് വടക്കെവീട്ടി്ലെ അമ്മൂട്ടി അമ്മൂമ്മ പറഞ്ഞു “ഇതിനാണോ മോന് കരയണത്? മോന് എത്ര തണുങ്ങിന് പാള വേണം…? അമ്മമ്മ തരാല്ലോ” (ആ അമ്മമ്മയ്ക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു)

ഉടന് തന്നെ ആ അമ്മമ്മ കോമളം ചേച്ചിയോട് പറഞ്ഞു. ‘എടീ, അവിടെ നിന്നും ഒന്നു രണ്ട് തണുങ്ങിന് പാള പോയി എടുത്തു കൊണ്ട് വാ’(അന്ന് അവരുടെ വീട്ടില് ധാരാളം അടക്കാ മരങ്ങള് ഉണ്ട്.)

ഉടന് തന്നെ കോമളം ചേച്ചി പോയി 2 3 ഓ തണങ്ങ് എടുത്തു കൊണ്ടു വന്നു. അത് കിട്ടിയതോടെ ഞാന് കരച്ചില് നിര്ത്തി. സന്തോഷത്തോടെ നിതേഷ് ചേട്ടനേയും കൂട്ടി വീണ്ടും കളിക്കാന് ആരംഭിച്ചു.

വൈകുന്നേരം ആയപ്പൊഴേക്കും അച്ഛന് എത്തി. അമ്മൂമ്മ പറഞ്ഞ് കാര്യങ്ങള് എല്ലാം അച്ഛനും അറിഞ്ഞിരുന്നു. അന്ന് രാത്രി അച്ഛന് എന്നെ വിളിച്ച് മടിയില് ഇരുത്തി എന്നോട് വാത്സല്യത്തോടെ എന്തൊക്കെയൊ പറഞ്ഞു. ഇന്നും എന്റെ മനസ്സില് തങ്ങി നില്‍‌ക്കുന്ന അതിന്റെ സാരാംശം ഇങ്ങനെയായിരുന്നു. “മോനെ… ഒരിക്കലും മറ്റുള്ളവരുടെ വസ്തുക്കള് കണ്ട് നമ്മള് സ്വന്തമാക്കാന് മോഹിക്കരുത്, നമുക്ക് അതൊന്നും ഇല്ലെങ്കില് പോലും”. അന്ന് അച്ഛന് പറഞ്ഞതെല്ലാം മനസ്സിലായില്ലെങ്കില് പോലും ഞാന് എല്ലാം തല കുലുക്കി കേട്ടു. എന്തായാലും പിന്നീട് ഒരിക്കലും മറ്റുള്ളവരുടെ വസ്തുക്കള്‍‌ കണ്ട് ഞാന് സ്വന്തമാക്കാന് ആഗ്രഹിക്കാറില്ല.

വര്ഷങ്ങള് പലത് കഴിഞ്ഞു. ഞാന് വളര്‍‌ന്നു, എനിക്കൊപ്പം ഞങ്ങളുടെ പറമ്പില് കുറേ അടയ്ക്കാമരങ്ങളും വളര്‍‌ന്നു വലുതായിക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന് ഈ സംഭവും അച്ഛന്റെ വാക്കുകളും മറന്നിരുന്നില്ല.

ഏകദേശ്ശം 20 വര്ഷത്തിനു ശേഷം…

ഒരു ദിവസ്സം തീര്ത്തും അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു.

അന്നൊരു വൈകുന്നേരം ഞാന് ഓഫീസില് നിന്നും തിരിച്ചെത്തി, മുറിയില് ചായകുടിക്കൊപ്പം പത്രവായനയില് മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്ത് ആരോ അമ്മയെ വിളിക്കുന്ന ശബ്ദം കേട്ടത്. ശബ്ദം കൊണ്ട് മനസ്സിലായി. പടിഞ്ഞാറേ വീട്ടിലെ രുകു വല്യമ്മയാണ്. (ആ പഴയ വല്യമ്മ തന്നെ. പക്ഷേ, പ്രായം വല്യമ്മയേയും കീഴടക്കിയിരുന്നു. പഴയ ശൌര്യവും തന്റേടവുമൊന്നും ഇന്നില്ല) അപ്പോഴേയ്ക്കും വിളി കേട്ട് അമ്മ പൂമുഖത്തെത്തിയിരുന്നു.

പത്രവായനയ്ക്കിടയിലും യാദൃശ്ചികമായി ഞാന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

അമ്മ: “എന്താ രുകു ചേച്ചീ?” [പ്രായമുണ്ടെങ്കിലും അമ്മയുള്‍‌പ്പെടെ എല്ലാവരും അവരെ ചേച്ചീ എന്നേ വിളിക്കാറുള്ളൂ]


രുകു വല്യമ്മ: “മോളേ, ഒരു പാള കിട്ടാനുണ്ടോടീ…? മുറ്റം മെഴുകിയിടാനാ…ഉത്സവമല്ലേ…. അവിടെങ്ങും നോക്കിയിട്ട് ഒരെണ്ണം പോലും കിട്ടിയില്ല…

(
ഉത്സവ സമയമായതിനാ‍ല് പറ എഴുന്നള്ളിച്ചു അമ്പലത്തില് നിന്നും വരുമ്പോള്‍ വീടും പരിസരവും വൃത്തിയാക്കി ഇടുന്ന ഒരു പതിവുണ്ട്.)

ഇതു കേട്ടതും ഞാന് പതുക്കെ എഴുന്നേറ്റ് പൂമുഖത്തേയ്ക്ക് ചെന്നു.

അപ്പോഴേയ്ക്കും അമ്മയും രുകു വല്യമ്മയും ഞങ്ങളുടെ പറമ്പിലൂടെ ചെറിയൊരു റൌണ്ട് കഴിഞ്ഞിരുന്നു. തണുങ്ങൊന്നും കിട്ടാതെ അല്പം നിരാശയോടെയാണ് വല്യമ്മ വരുന്നത്.

ഞാന് പെട്ടെന്ന് അവരോട് ചോദിച്ചു ‘ എന്താ, എന്തു പറ്റി?’

മറുപടി പറഞ്ഞത് അമ്മയാണ്. “ മോനെ, വല്യമ്മയ്ക്ക് ഒരു തണുങ്ങിന് പാള നോക്കി വന്നതാടാ. പറമ്പിലൊന്നും കിടക്കുന്നില്ല. മരത്തില് പഴുത്ത് നില്‍‌ക്കുന്നതൊന്നും എത്തുന്നുമില്ല.”

ഞാന് പെട്ടെന്ന് ചാടിക്കയറി പറഞ്ഞു “ അത്രേയുള്ളൊ. ഞാനൊന്നു നോക്കട്ടെ”

അവരുടെ മറുപടിയ്ക്ക് കാക്കാതെ ഞാന് പറമ്പിലേയ്ക്കോടി. എന്റെ മനസ്സില് അപ്പോള് എന്തായിരുന്നുവെന്ന് എനിക്കു വിവരിക്കാനറിയില്ല. വല്ലാത്തൊരു സന്തോഷം. എന്തു കാരണവശാലും ഒരു പാള സംഘടിപ്പിച്ചു കൊടുക്കണമെന്ന് ഞാനുറപ്പിച്ചിരുന്നു.

പറമ്പില് രണ്ടു മൂന്ന് അടയ്ക്കാമരങ്ങളില് കുറച്ചു നേരം ശ്രമിച്ചിട്ടാണെങ്കിലും ഞാന് രണ്ടു പഴുത്ത തണുങ്ങിന് പാളകള് പറിച്ചെടുത്തു.

എന്നിട്ട് ഒരു വല്ലാത്ത ആത്മ സംതൃപ്തിയോടെ ആ പാളകള് രുകു വല്യമ്മയ്ക്ക് നല്‍‌കി. എന്റെ കയ്യില് നിന്നും അത് വാങ്ങുമ്പോള് പഴയ കഥ ഓര്‍‌ത്തിട്ടോ എന്തോ വല്യമ്മ എന്റെ മുഖത്തേയ്ക്ക് നോക്കിയില്ല.

വല്യമ്മയെ യാത്രയാക്കി തിരിച്ചെത്തിയ അമ്മ എന്റെ മുഖത്തെ സംതൃപ്തി കണ്ട് ചെറുതായൊന്നു മന്ദഹസിച്ചു. അ കഥ അമ്മയും മറന്നിരുന്നില്ലല്ലോ.

അന്ന് പകുതിയാക്കിയ ചായ കുടി മുഴുമിപ്പിക്കുമ്പോള് ആ ചായയ്ക്ക് പതിവില്ലാത്ത മാധുര്യം എനിക്കനുഭവപ്പെട്ടു

 

Sunday, September 23, 2007

മണിക്കുട്ടി

തും എന്റെ കുട്ടിക്കാലത്തെ തന്നെ ഒരു ഓര്മ്മക്കുറിപ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില് ഒരു പശുവും, ഒരാടും വെളുത്ത ആട്ടിന് കുട്ടിയും ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാല് നിതേഷ് ചേട്ടന് വന്നിട്ടുണ്ടായിരുന്നു. നിതേഷ് ചേട്ടന് കഴിഞ്ഞാല് എന്റെ ഏറ്റവും നല്ല കൂട്ട് എന്റെ ഈ ആട്ടിന് കുട്ടി ആയിരുന്നു. (നിതേഷ് ചേട്ടനില്ലാത്തപ്പോള് എന്റെ ഏറ്റവും വലിയ ചങ്ങാതിയും അവളായിരുന്നു) ഞാനതിനെ മണിക്കുട്ടിയെന്നാണ് വിളിച്ചിരുന്നത്.( മേരിക്കുണ്ടൊരു കുഞ്ഞാട് …മേനികൊഴുത്തൊരു കുഞ്ഞാട്… എന്ന് സ്കൂളില് പണ്ട് പഠിച്ച ആ പാട്ട് അന്നത്തെ പോലെ ഇന്നും നാവില് നിന്നും മാഞ്ഞിട്ടില്ല. ) ഞാന് മണിക്കുട്ടിയുടെ പിന്നാലെ കാണും എപ്പോഴും. കൂടെ നിതേഷ് ചേട്ടനും ഉണ്ടാകും. (അത് മറ്റൊന്നിനുമല്ല… എന്നെനോക്കേണ്ട ചുമതല അച്ഛമ്മ പാവം നിതേഷ് ചേട്ടനെ ആയിരിക്കും ഏല്പിക്കുക)

ഞാന് ഭക്ഷണം കഴിക്കുമ്പോഴ് അതില് ഒരു പങ്ക് മണിക്കുട്ടിക്കും ഉണ്ടാകും. ഞാന് രാവിലെ പ്രാതല് കഴിക്കുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴും രാത്രി അത്താഴം കഴിക്കുമ്പോഴും അവള് ഒരു പ്രത്യേകരീതിയില് കരയും… എന്തിനെന്നോ, അവള്ക്കുളള ഭക്ഷണത്തിന്റെ പങ്ക് കിട്ടാന്…

ഒരു ദിവസ്സം മണിക്കുട്ടിക്കൊപ്പം…കളിചുകൊണ്ടിരിക്കുമ്പോല് അവള് വളരെ വേഗത്തില് ഓടി. പിന്നാലെ ഞാനും. ഓടി ഓടി പറമ്പിന്റെ ഒരു ഭാഗത്തെത്തിയപ്പോള് അവള് പെട്ടെന്നങ്ങ് അപ്രത്യക്ഷമായി. ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു ഒരു സ്ഥലമായിരുന്നു അത്. മണിക്കുട്ടിയുടെ പിന്നാലെ പോയ ഞാന് അതിന്റെ കരച്ചില് മാത്രം കേട്ടു. ചെടികള്ക്കിടയിലാണ് മണിക്കുട്ടിയെന്നു മനസ്സിലാക്കിയ ഞാന് അതിനുള്ളിലേക്കു നടന്നു. വള്ളികളും കുറ്റിചെടികളും എന്നെ തടയുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും വകവക്കാതെ ഞാന് മുന്നോട്ട് നടന്നു. മണിക്കുട്ടിയുടെ കരച്ചില് അടുത്തുവരുന്നതായി എനിക്ക് തോന്നി. ഞാന് ഒരടികൂടി മുന്നോട്ട് വച്ചു. അതാ എന്റെ മണിക്കുട്ടി…. ഒരുവലിയകുഴിയുടെ ഇടിഞ്ഞുവീഴാറായ ഒരു വശത്ത് വള്ളിയില് കുടുങ്ങികിടക്കുന്നു.
(ചുറ്റുമതില് ഒന്നും ഇല്ലാത്ത ഒരു പൊട്ടക്കിണര് ആയിരുന്നു അത്. ഉപയോഗ്യശൂന്യം ആയതിനാല് കിണറിന്റെ ഉള്ഭാഗത്തും ചുറ്റുവട്ടത്തും ധാരാളം വള്ളിച്ചെടികളും, കുറ്റീച്ചെറ്റികളും നിറഞ്ഞ് നിന്നിരുന്നു. അകലെനിന്നും നോക്കിയാല് അവിടെ ഒരു കിണര് ഉണ്ടെന്ന് പെട്ടെന്നാര്ക്കും തോന്നില്ല. കുറേ ചെടികല് നില്കുന്നതായി മാത്രം തോന്നും. അവിടെ ഒരു കിണര് ഉള്ള കാര്യം അന്ന് എനിക്കും അറിവുണ്ടായിരുന്നില്ല.)

ഞാന് മണിക്കുട്ടിയെ രക്ഷിക്കാനായി അതിലേക്ക് ഇറങ്ങാന് നോക്കി. പെട്ടന്ന് എന്നെ ആരോ പിന്നില് നിന്നും പിടിച്ചു. ഞാന് അല്പം ദേഷ്യത്തോടെ തന്നെ പിറകോട്ട് തിരിഞ്ഞു. മറ്റാരുമല്ല, നിതേഷ് ചേട്ടന് ആയിരുന്നു അത്.

“അമ്മൂമ്മേ… അമ്മൂമ്മേ… ഓടിവരണേ….” നിതേഷ് ചേട്ടന് എന്നെ പിടിച്ചു നിര്ത്തിയിട്ട് വിളിച്ചു കൂവുകയാണ്.

നിതേഷ് ചേട്ടന്റെ ശബ്ദം കേട്ട് അമ്മൂമ്മയും, അടുത്ത വീട്ടിലെ വല്യച്ഛനും ഓടി വന്നു. നിതേഷ് ചേട്ടനില് നിന്നും കുതറിമാറാന് ശ്രമിക്കുന്ന എന്നെ അമ്മൂമ്മ വാരിയെടുത്തു. വല്യച്ഛന് അവിടെ നിന്ന കുറ്റിച്ചെടികള് വകഞ്ഞുമാറ്റി. അപ്പോഴെയ്ക്കും വലിയൊരു ഏണിയും കയറുമായി മറ്റു രണ്ടു പേര് കൂടി അവിടെ എത്തി. അവരെല്ലാവരും ചേര്ന്ന് മണിക്കുട്ടിയെ പുറത്തെടുത്തു. അവള്ക്ക് ഭാഗ്യത്തിന് ഒന്നും പറ്റിയിരുന്നില്ല. നിലത്തിറക്കിയയുടനെ അവള് ഓടി എന്റെ അടുത്തെത്തി എന്നെമുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ദൂരെ മണിക്കുട്ടിയുടെ അമ്മയും അതിനെ കാണാതെ കരയുന്നുണ്ടായിരുന്നു. ഞാന് മണിക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്തെത്തിച്ചു. അതിനും സന്തോഷമായിക്കാണും.

പിന്നീട് കുറെ നാളുകള്ക്കു ശേഷം ഞാന് കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടയില് മണിക്കുട്ടിയുടെ കരച്ചില് കേട്ടു. ഞാന് ഓടി വീട്ടില് എത്തി. അന്നേരം അച്ഛനും അമ്മയും, അമ്മൂമ്മമാരും, അടുത്തവീട്ടില് വരാറുള്ള കൊച്ചിറ്റാമന് എന്ന ഒരാളും അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവിടെ ഒരു പഴയ കുട്ട കിടക്കുന്നുണ്ടായിരുന്നു. അവരെല്ലാം അതിന് ചുറ്റും കൂടി നില്കുന്നു. എന്തൊക്കെയൊ പിറുപിറിക്കുന്നും ഉണ്ട്. അതിനടുത്തുനിന്നും മണിക്കുട്ടിയുടെ ഒരു തരം പ്രത്യേക രീതിയിലുള്ള കരച്ചിലും കേല്ക്കുന്നു.

പെട്ടന്ന് ഞാനങ്ങോട്ട് വരുന്നതു കണ്ട അമ്മ അച്ഛനോടെന്തോ പറഞ്ഞു. അച്ഛന് എന്നെ എടുത്ത് അച്ഛന്റെ സൈക്കിളില് ഇരുത്തി എന്നെയും കൂട്ടി പുറത്തേയ്ക്ക് പോയി. രാത്രി കുറച്ച് വൈകിയാണ് ഞങ്ങള് മടങ്ങിയെത്തിയത്. ഭക്ഷണം പുറത്തു നിന്നും കഴിച്ചതിനാല് എനിക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. മണിക്കുട്ടിയെ അന്വേഷിച്ചെങ്കിലും അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു.

പിറ്റേദിവസ്സം രാവിലെ ഞാന് അന്വേഷിച്ചെങ്കിലും മണിക്കുട്ടിയെ കണ്ടില്ല. ഞാന് എല്ലാവരോടും തിരക്കി. അവര് എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. ഞാന് വളരെ നേരം അന്വേഷിച്ചു നടന്നുവെങ്കിലും എവിടെയും അവളെ കണ്ടില്ല.

ഞാന് ചെറിയ തോതില് സമരം (നിരാഹാരം) തുടങ്ങി. അവസ്സാനം അമ്മ പറഞ്ഞു. മോനെ… നിന്റെ മണിക്കുട്ടിയെ കൊച്ചിറ്റാമന് വളര്ത്താന് കൊണ്ടു പോയതാ. അവള് വലുതാകുമ്പോള് മടക്കി തരും. ഒട്ടും ഇഷ്ടമായില്ലെങ്കിലും അതു കേട്ടപ്പോള് എനിക്ക് അല്പം ആശ്വാസമായി.. എങ്കിലും എന്തോ ഒരു സംശയം എന്നില് ബാക്കി നിന്നിരുന്നു.

പിന്നെ അയാളെ എവിടെ വച്ചു കണ്ടാലും ഞാന് ചോദിക്കും “എന്റെ മണിക്കുട്ടി എന്തിയേ? വലുതായോ..? എന്നാ അവളെ കൊണ്ടുത്തര്വാ? ” അയാള് എന്നെ തുറിച്ച് നോക്കും. ഒന്നും മനസ്സിലാകാത്തപോലെ.

ഇത് കേട്ട് എന്റെ കൂടെയുള്ള അച്ഛനൊ അമ്മയോ അമ്മൂമ്മയൊ പറയും നമ്മുടെ ആ ആട്ടിന് കുട്ടിയെ ആണ് ചോദിക്കുന്നത്.

അപ്പോള് അയാള് പയ്യെ ചിരിച്ചു കൊണ്ട് പറയും, “മണിക്കുട്ടി വലുതായിട്ടില്ലാട്ടോ. വലുതാകുമ്പോള് മാമന് മോന് തിരിച്ചു തരാം…”

പിന്നിട് വര്‍‌ഷങ്ങള് കഴിഞ്ഞു. ഞാന് വളര്‍‌ന്നു, സ്കൂളില് ചേര്‍‌ന്നു… പതിയെ മണിക്കുട്ടിയും എന്റെ ഓര്‍‌മ്മകളില് മാത്രമായി. എങ്കിലും എന്റെ സംശയം പൂര്‍‌ണ്ണമായും മാറിയിരുന്നില്ല. ഒരു ദിവസ്സം അമ്മയോട് ചോദിച്ചപ്പോഴാണ് സത്യം മനസ്സിലായത്. അമ്മ കാര്യം വിശദീകരിച്ചു.

(അന്ന് ഞാന് കേട്ടത് മണിക്കുട്ടിയുടെ അവസാനത്തെ കരച്ചില് ആയിരുന്നു. അടുത്ത വീട്ടിലെ മരച്ചീനി തോട്ടത്തില് നിന്നും മരച്ചീനിയുടെ ഇല തിന്ന് എന്തോ വിഷ ബാധയേറ്റ് മണിക്കുട്ടി ഈ ലോകത്ത് നിന്നും യാത്രയാകുകയായിരുന്നു. മരച്ചീനിയിലകളില് ചില സമയങ്ങളില് ഉണ്ടാകുന്ന ചെറിയ പുഴുക്കള്‍‌ക്ക് വിഷമുണ്ടായിരിക്കുമത്രെ. ഇവ ഭക്ഷിക്കുന്ന ചെറിയ ജന്തുക്കള്‍‌ക്ക് വിഷമേല്ക്കും.. കുഞ്ഞായിരുന്ന മണിക്കുട്ടിക്കു സംഭവിച്ചതും അതുതന്നെ. )

ചെറിയകുട്ടിയായ എന്നെ ദുഃഖിപ്പിക്കേണ്ടെന്നുകരുതി അവരെല്ലാം സത്യം മറച്ചു വയ്കുകയായിരുന്നു. വര്ഷങ്ങള് കഴിഞ്ഞിരുന്നെങ്കിലും ഇതുകേട്ട് എന്റെ കണ്ണുകള് ഈറനണിഞ്ഞു. ഇന്നും മണിക്കുട്ടിയെ കുറിച്ചുള്ള ഓര്‍‌മ്മകള് എന്നില് എന്തോ ഒരു നഷ്ടബോധം നിറയ്ക്കുന്നു.
© Copy right reserved to author