Saturday, March 1, 2008

കണിക്കൊന്ന

കണ്ണന്റെ  അരയിലെ കിങ്ങിണി പോലെ
   പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം.
 
 
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്‍
ഏവരും നിന്നില്‍ ലയിച്ചുനില്‍കും
എല്ലാം മറന്നുമയങ്ങിനില്ക്കും.
 
 
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്‍കും.
കണ്ണിമചിമ്മാതെ കണികണ്ടുനില്‍കുമ്പോള്‍
നിന്നെ മറക്കാ‍തെ ഓര്‍ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്‍ത്തുവയ്കും
 
 



Sunday, February 10, 2008

നല്ല ഓര്‍മ്മകള്‍




ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..

സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..

Thursday, January 10, 2008

കീപ്പറും കള്ളനും

ഈ സംഭവം നടക്കുന്നത് 1988-89 കാലഘട്ടത്തിലെ മെയ് മാസത്തിലാണ്. ആ വര്‍ഷവും വിഷുവിനെത്തിയ ഞങ്ങള് അമ്മവീട്ടില്‍ തന്നെ തങ്ങി. അമ്മയുടെ വീടിനെയും ചുറ്റുപാടിനേയും പറ്റി മുന്‍പൊരു പോസ്റ്റില്‍ ( ഒരു വേനലവധിക്കാലവും - കീപ്പറും) വിവരിച്ചിരുന്നു. ധാരാളം മുറികള്‍ ഉള്ള വലിയൊരു വീടായിരുന്നു അമ്മയുടേത്. അഞ്ചാറ്‌ കിടപ്പുമുറികളും, കൂടാതെ മൂന്ന് ഹാളും, രണ്ട് അടുക്കളയും(പഴയതും പുതിയതും), മൂന്ന് നാല്‍ മറ്റുമുറികളും, സ്റ്റോറൂമും പിന്നെ അച്ഛാച്ചന്റെ മരുന്നു മുറിയും സ്വീകരണമുറിയും ചേര്‍ന്ന ഒരു പഴയ രീതിയില്‍ നിര്‍മ്മിച്ച ഒരു വീടായിരുന്നു അത്. ഇതിനൊക്കെ പുറമെ ഒരു രണ്ടാം നിലയും ആ വീടിനുണ്ടായിരുന്നു. പഴയ ആയുര്‍‌വേദ ഗ്രന്ഥങ്ങളും , ചില മരുന്നുകളും ആയിരുന്നു പ്രധാനമായും അവിടെ സൂക്ഷിച്ചിരുന്നത്. C യുടെ ആകൃതിയായിരുന്നു ആ വീടിന്. കുട്ടിക്കാലത്ത് അടുക്കളനില്കുന്ന കിഴക്ക് വടക്ക് മുറിയില് നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പുമുറിയിലേക്ക് പോകാന് പോലും ഭയപ്പെട്ടിരുന്നു. കാരണം മാമനും അച്ഛാച്ചനും രാത്രി എത്തിച്ചേരുമ്പോല് 9 മണിയെങ്കിലും ആകും. (കാലഘട്ടത്തിലെ മാറ്റമോ എന്തോ അന്ന് രാത്രി 9 കഴിഞ്ഞാല് ചുറ്റുവട്ടത്തുള്ള മിക്കവീട്ടുകാരും വിളക്കണച്ച് ഉറങ്ങാന് തയാറായിട്ടുണ്ടാകും. ചുറ്റും ഇരുട്ടായിരിയ്കും. മാത്രമല്ല, തൊട്ടടുത്ത അയല്‍പക്കം പോലും വിളിച്ചാല്‍‌ വിളി കേള്‍‌ക്കുന്നതിലും അകലെയായിരുന്നു)

വലിയ പറമ്പായതിനാലാണ് അവിടെ കീപ്പര്‍ എന്ന നായയെ വളര്‍ത്തിയിരുന്നത്. പേരുപോലെ തന്നെ നല്ലൊരു കാവല്ക്കാരനായിരുന്നു കീപ്പര്‍. കീപ്പറിന്റെ കണ്ണുവെട്ടിച്ച് അപരിചിതര്ക്കാര്ക്കും ആവീട്ടിലോ പറമ്പിലോ കടക്കുക എളുപ്പമല്ല. എന്തിനധികം പറയുന്നു മറ്റു നായ്ക്കളെപ്പോലും ആ പറമ്പില് കയറാന് കീപ്പര് സമ്മതിക്കില്ല. അബദ്ധത്തില് ഏതെങ്കിലും ഒരു നായ ഞങ്ങളുടെ പറമ്പിലൂടെ Short Cut ചെയ്യാന് ശ്രമിച്ചാല്‍ കീപ്പറിന്റെ തനി സ്വരുപം പുറത്തുവരും. കീപ്പര്‍ ഉറങ്ങുമ്പോള്‍ പോലും ഇക്കാര്യത്തില്‍ ജാഗരൂകനാണെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ അടുത്ത ഏതോ വീട്ടിലെ മറ്റൊരു നായ പറമ്പിന്റെ അങ്ങകലെ ഒന്ന് പാസ്സ് ചെയ്തു. കീപ്പറാണെങ്കില് നല്ല ഉറക്കം. പക്ഷേ അവന് എങ്ങനെയോ ഞെട്ടി ഉണര്‍ന്ന് ഒന്നെഴുന്നേറ്റ് ചെറിയൊരു കുര കുരച്ചു. പാസ്സ് ചെയ്തിരുന്ന ആ നായ ജീവനും കൊണ്ടോടി. (കീപ്പര്‍ പറമ്പിന്റെ അതിര്‍ത്തി മനസ്സിലാക്കുന്നതെങ്ങനെയാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എനിക്കതിന് ഇതുവരെ കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.)

അങ്ങനെ ഒരു ദിവസം. മാമന്മാരും ചിറ്റമാരും, വല്യമ്മമാരും എല്ലാം എന്തോ ചടങ്ങില്‍‌ പങ്കെടുക്കാന്‍‌ പോയിരിക്കുകയാണ്. എനിക്ക് പനിയോ മറ്റോ ആയതിനാല് ഞാനും, അനിയനും(ബ്ലോഗര്‍ ശ്രീ), അമ്മയും, അമ്മൂമ്മയും ഒപ്പം പപ്പചേട്ടനും അവിടെ തങ്ങി. പപ്പചേട്ടന് അന്ന് ഏഴിലാണ് പഠിക്കുന്നത്. ഞാന്‍‌ അഞ്ചിലും ശ്രീ രണ്ടിലും.

അന്ന് രാത്രി ചെറിയതോതില് മഴപെയ്തു. കറണ്ട് പോയി. ചെറിയ തോതില് ഇടിമിന്നലുണ്ട്. അടുക്കളയില് അമ്മൂമ്മയും , അമ്മയും, വേലക്കാരിയും മാത്രമേ ഉള്ളൂ. പുറത്ത് അധികം അകലത്തല്ലാത്ത കുളിമുറിയില് ആരൊ വെള്ളം തുറന്നുവിടുന്ന ശബ്ദം. അമ്മൂമ്മ ചോദിച്ചു “ഇതാരാ ഈ സമയത്ത് കുളിമുറിയിലെ പൈപ്പ് തുറന്നിട്ടത്? ആരും പുറത്ത് പോയിട്ടേയില്ലല്ലോ”. അതു കേട്ട് ഞങ്ങള്‍‌ കുട്ടികള് അതു പോയി അടച്ചിട്ടു വരാമെന്ന് പറഞ്ഞു. അപ്പോള്‍‌ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരു സംശയം. വല്ല കള്ളന്മാരുമാണെങ്കിലോ? അതു കാരണം അവര്‍‌ ഞങ്ങളെ പുറത്തേയ്ക്ക് വിട്ടില്ല. (എങ്കിലും അമ്മയും അമ്മൂമ്മയും അതത്ര കാര്യമാക്കിയതേയില്ല. രണ്ടു പേര്‍‌ക്കും സാമാന്യം നല്ല ധൈര്യവുമുണ്ട്. ഇതിനെല്ലാം പുറമേ ആ വീടിനകത്തു കള്ളന്‍‌ കയറുക എന്നത് ഏതാണ്ട് അസാധ്യവുമായിരുന്നു)

പതിവുപോലെ അത്താഴം കഴിച്ച് ഞങ്ങള് കിടപ്പുമുറിയിലേക്ക് പോയി. കറണ്ട് പോയതിനാലും കള്ളന് എന്ന് കേട്ടതിനാലും അല്പം ഭയത്തോടെ ആണ് ഞങ്ങള് ഉറങ്ങാന്‍‌ പോയത്. പപ്പചേട്ടന്റെ കയ്യില് വലിയൊരു ടോര്ച്ചുണ്ട്. ഞങ്ങള് മൂന്നു പേരും കിടപ്പുമുറിയിലെത്തി അടുത്തടുത്തായി കിടന്നു. പുറത്ത് ഇടിമിന്നലിന്റെ നീല വെളിച്ചം ഇടക്കിടെ ആ ചില്ലു ജാലകത്തിലൂടെ മിന്നി മറഞ്ഞു. ഞങ്ങള്‍‌ ഉറക്കം വരാത്തതിനാല്‍‌ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇടിമിന്നലില് ജനലിനടുത്ത് ഒരു നിഴല് ! ഞങ്ങള് കുട്ടികള്‍‌ എല്ലാം ഞെട്ടി. ഭയന്നിട്ടൊ എന്തോ ആരും ശബ്ദം വെച്ചില്ല. ഞങ്ങള് ഓടി അടുക്കളയിലെത്തി. അമ്മൂമ്മയോട് കാര്യം പറഞ്ഞു. കയ്യിലൊരു ചെറിയ ഉലക്കയുമായി (മരുന്ന് ഇടിയ്ക്കാനുപയോഗിയ്ക്കുന്നത്) അമ്മൂമ്മയും ഞങ്ങള്ക്കൊപ്പം അവിടെ എത്തി. പക്ഷേ ആ നിഴല് അവിടെ നിന്നും മാറിയിരുന്നു. പുറത്ത് കീപ്പറിന്റെ നിര്ത്താതെയുള്ള കുര കേള്ക്കുന്നുണ്ട്. പുറത്ത് ചെറിയ തട്ടലും മുട്ടലും കേല്ക്കാം. പെട്ടന്ന് അമ്മൂമ്മയ്ക്ക് ഒരു യുക്തി തോന്നി. അമ്മൂമ്മ മാമന്റെ പേര് വിളിച്ച് ഉറക്കെ എന്തോ സംസാരിക്കുന്നപോലെ പറഞ്ഞു. “സുകുമാരാ, പുറത്ത് ആരാണെന്ന് ഒന്നു നോക്കിയേടാ” (വീട്ടില്‍ മാമന്മാര്‍ ഉണ്ടെന്ന് കള്ളനെ ധരിപ്പിയ്ക്കാന്‍‌ വേണ്ടിയാണ്‍ അമ്മൂമ്മ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍‌ക്ക് പിന്നീടാണ് മനസ്സിലായത്)

അപ്പോഴാണ് കീപ്പറിന്റെ കെട്ടഴിച്ചിരുന്നില്ല എന്നക്കാര്യം അമ്മൂമ്മയ്ക് ഓര്‍‌മ്മ വന്നത്. മഴയായതിനാല് പൂമുഖത്തോട് ചേര്ത്താണ് അവനെ കെട്ടിയിരുന്നത്. അമ്മൂമ്മയും ഞങ്ങളെല്ലാം ചേര്ന്ന് അവിടെ എത്തി അവനെ ആദ്യം സ്വതന്ത്രനാക്കി. അവന് വേഗത്തില് പുറത്തേക്കോടി.

ഞങ്ങളെല്ലാം വേഗം തന്നെ അമ്മൂമ്മയുടെ നിര്ദ്ദേശപ്രകാരം അകത്തുകയറി കതകടച്ചു. പുറത്ത് ആരോ ഓടുന്ന ശബ്ദവും എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദവും കേട്ടു. അമ്മൂമ്മയും, അമ്മയും, വേലക്കാരിയും, കുട്ടികളായ ഞങ്ങളും എല്ലാം അന്ന് ഒരു മുറിയിലാണ് ഉറങ്ങിയത്. രാത്രി വൈകിയും കീപ്പര് നിര്ത്താതെ കുരയ്കുന്നുണ്ടായിരുന്നു. പേടിമൂലം ഞങ്ങള്‍‌ കുട്ടികള്‍‌ എല്ലാവരും വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ അമ്മൂമ്മ കീപ്പറിനെ കെട്ടിയിടാനായി വിളിക്കുന്നത് കേട്ടാണ് ഞങ്ങള് ഉറക്കമുണര്ന്നത്. പപ്പചേട്ടനും കീപ്പറിനെ ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളും ഉറക്കച്ചടവോടെ അങ്ങോട്ടുചെന്നു. ഞങ്ങളും കീപ്പറിനെ വിളിച്ചു. വളരെ അകലെ നിന്നും അവന്റെ ചെറിയ കുര കേള്ക്കുന്നുണ്ട്. പപ്പചേട്ടനൊപ്പം ഞങ്ങളും കീപ്പറിന്റെ ശബ്ദംകേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. അവസാനം ഞങ്ങള് കീപ്പറിനെ കണ്ടുപിടിച്ചു. മുകളിലെ തട്ടില് ഒരു പ്ലാവിന് ചുവട്ടിലാണ് കീപ്പര് നില്കുന്നത്. പപ്പചേട്ടനേയും ഞങ്ങളേയും കണ്ട് അവന് സൌഹൃദം ഭാവിച്ച് വാലാട്ടി നില്കുന്നു. പ്ലാവിന്റെ ചുവട്ടില് നിറയെ നിന്നും കുറേ ഉണക്കിയ അടയ്ക്ക ചിതറിക്കിടക്കുന്നു. രാത്രിപെയ്ത മഴയില് അവയില് ചിലത് വീര്ത്ത് ഇരിക്കുന്നു. (ആ ചാക്ക് ഞങ്ങള് എളുപ്പം തിരിച്ചറിഞ്ഞു. അച്ഛാച്ചനൊപ്പം രാവിലെ പഴുത്ത അടയ്ക്ക പെറുക്കിയെടുക്കാന് ഞങ്ങള് പലപ്പോഴും ഒപ്പം കൂടാറുണ്ട്. എന്നിട്ട് അത് വരാന്തയില് ഉണക്കാനിടും. അവ ഞങ്ങളാണ് ദിവസവും ഉണങ്ങിയവ നോക്കി പപ്പചേട്ടനൊപ്പം എണ്ണി ആ ചാക്കില് നിക്ഷേപിക്കാറുള്ളത്. അതും ഞങ്ങളുടെ ഒരു അവധിക്കാല വിനോദമായിരുന്നു. വീട്ടുകാര്ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം.) അപ്പോഴേക്കും അമ്മൂമ്മയും അമ്മയും വേലക്കാരിയും അവിടെ എത്തിചേര്ന്നു. . കീപ്പര്‍ പ്ലാവിന്റെ മുകളിലോട്ട് നോക്കി നല്ല ഉച്ചത്തില് രണ്ട് കുരകുരച്ചു. ധാരാളം ഇലകള്‍ നിറഞ്ഞ വലിയൊരു പ്ലാവാണ്‍ അത്. ഞങ്ങള്‍ മുകളിലോട്ട് നോക്കി.

ദേഹം നിറയെ കരിയോ മറ്റോ പുരട്ടി അവിടിവിടെ കീറിയ (കീപ്പറിന്റെ കടിയേറ്റ്) ഇറുകിയ വസ്ത്രം ധരിച്ച വണ്ണം കുറഞ്ഞ ഒരാള് പ്ലാവിന്റെ വളരെ ഉയരത്തിലുള്ള കൊമ്പില്‍ പതുങ്ങിയിരിയ്കുന്നു. പരിഭ്രമവും ഭയവും മൂലം അയാള് അവശനായിരുന്നു. അടുത്ത വീട്ടില് നിന്നുള്ളവര് അപ്പോഴേക്കും അവിടെ എത്തി.

അയാള് ഞങ്ങളെ നോക്കി പറഞ്ഞു. " ദയവുചെയ്ത് പോലീസില് പിടിച്ചുകൊടുക്കരുത്. എന്നെ ഉപദ്രവിക്കരുത്. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാ. ഞാനിനി മോഷ്ടിക്കാന് വരില്ല. മോഷ്ടിക്കുകയുമില്ല."

അമ്മൂമ്മ കീപ്പറെ വിളിച്ചു. അവന്‍ അനുസരണയോടെ അമ്മൂമ്മയുടെ അടുത്തു വന്ന് വാലാട്ടി. എന്റെ മിടുക്കുകൊണ്ടാണ് കള്ളനെ പിടിച്ചതെന്ന ഭാവത്തില്‍ തല ഉയര്‍ത്തി നിന്നു.

കൂടിനിന്നവര്‍ അയാളെ പോലീസില് ഏല്പിക്കുന്നതിനെ പറ്റിയും , പെരുമാറുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ പറഞ്ഞു. " സാരമില്ല അയാള്‍ പോയ്ക്കോട്ടെ. ഉപദ്രവിക്കേണ്ട." എന്നിട്ട് അയാളെ നോക്കി പറഞ്ഞു. " നിങ്ങള്‍ എന്തായാലും ആഗ്രഹിച്ചതല്ലേ ആ കൊട്ടടയ്ക കൂടി എടുത്തോളൂ."

അയാള്‍ പതുക്കെ താഴെ ഇറങ്ങി. എന്നിട്ട് എഴുന്നേറ്റ് തലകുമ്പിട്ട് വേഗത്തില്‍ നടന്നു നീങ്ങി, ആ അടയ്ക്ക പുറകില്‍‌ ഉപേക്ഷിച്ചു കൊണ്ട്. അവിടെ കൂടെ നിന്നവര്‍ അയാളുടെ പുറകേ പോകുന്നുണ്ടായിരുന്നു. ( അയാളെ ഉപദ്രവിച്ചോ എന്തോ ? അറിയില്ല.)

അവിടെ ഉണ്ടായിരുന്നവരെല്ലം കീപ്പറിനെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞങ്ങളെല്ലാം കീപ്പറിനെ സ്നേഹപൂര്‍‌വ്വം തലോടി. അവനത് ശരിക്കും ആസ്വദിച്ചെന്നു തോന്നി. പതിവുപോലെ വികൃതികളും കളികളുമായി ഞങ്ങളും നീങ്ങി.

കാഴ്ചയില്‍ ശാന്തസ്വഭാവക്കാരനും പ്രവര്‍ത്തിയില്‍ പരാക്രമിയുമായ് കീപ്പറിനെ കൂടാതെ കൈസര്‍, റോക്കി എന്നീ നായ്കളെല്ലാം പലപ്പോഴായി ആ വീട്ടില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും കീപ്പറിനോളം മിടുക്കന്മാരായിരുന്നില്ല അവരാരും.

Tuesday, January 1, 2008

കെ.ജെ.യേശുദാസ് :മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍- മലയാളികളുടെ സ്വന്തം ദാസേട്ടന്‍



മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസിന്  (K.J. YESUDAS) ഈ വരുന്ന 2008 ജനുവരി 10 ന് 68 വയസ്സ് തികയുന്നു. 68 ആം വയസ്സിലും ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2007 പ്രശസ്തഗായകര്‍ക്കെല്ലാം ഗാനങ്ങള്‍ കുറവായ ഒരു വര്‍ഷമായിരുന്നു. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ച ഒരു വര്‍ഷവുമാണ്. എങ്കിലും യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും മികവു പുലര്‍ത്തി.



1940 ജനുവരി 10 ന് ഉത്രാടം നക്ഷത്രത്തിലാണ് യേശുദാസ് ജനിച്ചത്. പ്രശസ്തനാടകനടനും ഗായകനുമായ അഗസ്റ്റ്യന്‍ ജോസഫ് ഭാഗവതര്‍ ആണ് അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഏലിക്കുട്ടി. ചെറുപ്രായത്തിലേ യേശുദാസിന്റെ സംഗീതത്തിലുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചു. ചെറുപ്രായത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ യേശുദാസ് പഠിച്ചെടുത്തു. യേശുദാസിന്റെ ആദ്യ ഗുരു അദ്ദേഹത്തിന്റെ പിതാവ് തന്നെ ആയിരുന്നു. സാമ്പത്തിക പരാധീനകള്‍ക്കിടയിലും യേശുദാസിന്റെ സംഗീത പഠനം മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രദ്ധിച്ചു.




വിവിധ ഗുരുക്കന്മാരില്‍ നിന്നും സംഗീതത്തിന്റെ പലപാഠങ്ങളും യേശുദാസ് സ്വായത്തമാക്കി.1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്രപിന്നണിഗാനരംഗത്ത് ഹരിശ്രീകുറിച്ച അദ്ദേഹത്തിന്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന്‍ കഴിഞ്ഞതാണ്‍ അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം. പ്രശസ്തസംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാര് ,ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന്‍ മികവേകി.



സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്ത്തുന്നു നമ്മുടെ ദാസേട്ടന്‍.



ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്രസംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്നതരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.




വിവിധ വിഭാഗങ്ങളിലായി 30000 ത്തില്‍ അധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാള ചലചിത്രരംഗത്ത് ഏറ്റവും അധികം തവണ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ശബ്ദവും യേശുദാസിന്റേതാണ്.



1969ല്‍ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ചലചിത്രസംഗീതത്തിനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡിനും യേശുദാസ് അര്‍ഹനായി. 1972 ല്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1973 ല്‍ പത്മശ്രീ പുരസ്കാരത്തിനും, 2002 ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിനും യേശുദാസ് അര്‍ഹനായി.1989 ല്‍ അണ്ണാമലൈ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ് 20 ല്‍ അധികം തവണ അദ്ദേഹത്തെ തേടിയെത്തി.മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 7 തവണ അദ്ദേഹം നേടി. ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് “ചിക് ചോര്‍ “ എന്ന ഹിന്ദി ചിത്രത്തിലെ “गोरी तेरा …” എന്ന ഗാനത്തിനാണെന്നുള്ളതും ശ്രദ്ധേയമാണ്. കൂടാതെ വിവിധ സംസ്ഥാന അവാര്‍ഡുകള്‍ , മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ലതാമങ്കേഷര്‍ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.



സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു. ആ മഹാഗായകന് ആയുരാരോഗ്യവും ദീര്‍ഘായുസ്സും നല്‍കണേ എന്ന് നമുക്കും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം.

© Copy right reserved to the author

ചിത്രത്തിന് കടപ്പാട് : www.yesudas.com

Thursday, December 13, 2007

യേശുദേവന്‍

വീണ്ടും ഒരു ക്രിസ്തുമസ്സ് . നന്മയുടെയും ത്യാഗത്തിന്റേയും പ്രതീകമായ യേശുദേവനെ പറ്റി ഒരു ഗാനം.



യേശുനാഥന്‍ ഭൂജാതനായ്
മഞ്ഞുപെയ്യും ഡിസംബറില്‍…
പുല്‍ത്തൊഴുത്തില്‍ പുണ്യവാനവന്‍
പാപമേല്‍ക്കാന് ‍ഭൂജാതനായ്…

യേശുദേവാ എന്നാത്മനാഥാ…
പാപമെല്ലാം നീക്കിടൂ…
ത്യാഗിയാം നിന്‍ കാല്പാടുകളേ
ഞങ്ങള്‍ക്കെന്നും വഴികാട്ടൂ...

നന്മചെയ്യാന്‍ നല്ലതു പറയാന്‍
ത്രാണിയേ‍കൂ ജീവനാഥാ...
പാടിടാം ഒരു സ്തുതിഗീതമിന്ന്
ആടിടാം നമുക്കാനന്ദമോടെ…

മെറി മെറീ മെറീ ക്രിസ്തുമസ്സ്…
മെറീ മെറി മെറീ ക്രിസ്തുമസ്സ്

Tuesday, December 4, 2007

പ്രണയത്തിന്റെ സത്യം






കുളിര്‍നിലാത്തെന്നലായ് എന്നെത്തലോടുന്ന
പ്രണയമാം നോവെനിക്കേറെയിഷ്ടം…

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യം
ആരെയോ തേടുന്ന പോലെ…

മിഴികളാല്‍ മൊഴികള്‍ നാം കൈമാറും വേളയില്‍
തോഴിമാര്‍ ചിരിതൂകിനില്‍പ്പൂ…

ആരോരുമറിയാത്ത നൊമ്പരം പങ്കിടും
മിഴികളില്‍ നനവിന്റെ സ്പര്‍‍ശ്ശം…

നനവാ‍ര്‍ന്ന നിന്‍ മിഴിനീരൊപ്പുവാനെത്തുന്ന
എന്നുടെ സാന്ത്വനസ്പര്‍ശം..…

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും

പരിഭവം” പ്രണയത്തിന്‍ സത്യം...



<

Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം . പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.
ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.
അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.
രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്. മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്. (വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.) മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും. ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല. ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി. ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും. ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്. തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു. അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.) കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്. e/div>