Sunday, September 30, 2007

ഒരു മധുരമുള്ള പ്രതികാരം

ഈ സംഭവം നടക്കുന്നത് 1981 – 82 കാലഘട്ടത്തിലാണ്. അന്നെനിക്ക് കഷ്ടിച്ച് മൂന്നോ നാലോ വയസ്സേ പ്രായം ഉള്ളൂ.  നല്ല ഒരു വേനല്ക്കാലം ആണ്. വിഷു അടുത്തിരിക്കുന്ന സമയം…

അമ്മായിയുടെ മൂത്ത മകന് നിതേഷ് ചേട്ട്ന് അന്ന് അവധിക്കാലം ആഘോഷിക്കാന് ഞങ്ങളുടെ ഒപ്പം തറവാട്ടില് വന്നിട്ടുണ്ട്. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു. എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പൊഴും കൂടെക്കാണും. അന്ന് അമ്മ അനുജനെ പ്രസവിച്ചിട്ടില്ല. അമ്മ പ്രസവത്തിനായി അമ്മയുടെ വീട്ടിലാണ്.

അങ്ങനെ ഒരു ദിവസ്സം ഞങ്ങള് കളിക്കാന് തിരഞ്ഞെടുത്തത് ഒരു തണുങ്ങ് പട്ട/ കവുങ്ങിന് പട്ട ( അടക്കാമരത്തിന്റെ പട്ടയും പാളയും ചേര്ന്നത്) ആണ്. അച്ഛമ്മ എന്തൊ ആവശ്യത്തിന് എവിടെ നിന്നോ കൊണ്ടുവന്നതാണ്. അന്ന് ഞങ്ങളുടെ വീട്ടില് അടക്കാമരം ഇല്ല. ഞങ്ങളുടെ തൊട്ട് പടിഞ്ഞാറെ വീട്ടില് ധാരാളം ഉണ്ട്, വടക്കെ വീട്ടിലും.

ഞങ്ങളുടെ കളി എന്തെന്നല്ലെ ? ഞാന് പാളയില് കയറിയിരുന്ന് ബെല്ലടിക്കും.. "ടിം … ടീം..." ( ആ കവുങ്ങിന്റെ പട്ടയാണ് അന്നു ഞങ്ങളുടെ ബസ്സ്.) പാവം നിതേഷ് ചേട്ടന് എന്നെ ആ പാളയില് ഇരുത്തി അതും വലിച്ചുകൊണ്ട് നടക്കും… ആളുകൊണ്ട് ഞാന് അന്ന് ചെറുതാകയാല് ഞങ്ങളുടെ ബസ്സിന്റെ കണ്ട്ക്ടറായി എന്നും ഞാനും ഡ്രെവറ് ആയി നിതേഷ് ചേട്ടനും കാണും. പക്ഷെ ഒരു കുഴപ്പം! വൈകുന്നേരം ആകുമ്പോഴേയ്ക്കും മുറ്റത്തെ ചരല് മണ്ണില് ഉരഞ്ഞ് പാള കീറിത്തുടങ്ങിയിരിക്കും…..

അന്നും കളിച്ചുകളിച്ച് അവസാനം ആ പാളകീറി. അന്നേരമാണ് അച്ഛമ്മ പാല് വാങ്ങാന് പടിഞ്ഞാറേ വീട്ടില് പോകുന്നത്. അച്ഛമ്മയുടെ കൈപിടിച്ച് ഞാനും നടന്നു, പടിഞ്ഞാറേതിലെ രുകു വല്യമ്മയുടെ വീട്ടിലേയ്ക്ക്.എനിക്കറിയാം അവിടെ എത്തിയാല് പാള കിട്ടുമെന്ന്...

അങ്ങനെ ആ വീട്ടില് എത്തി. ഭാഗ്യത്തിനു അന്നേരം തന്നെ ഒരു തണുങ്ങിന് പട്ട അടക്കാമരത്തില് നിന്നും വീണു. പെട്ടന്നുള്ള ആഗ്രഹത്താല് ഞാന് ഓടിച്ചെന്നു അതെടുത്തു.

അച്ഛമ്മ എന്നെ നോക്കിചോദിച്ചു “മോനേ, നിനക്കെന്തിനാ തണുങ്ങ്…?

ഞാന് അച്ഛമ്മയുടെ മുഃഖത്തേക്ക് നോക്കി. പിന്നെ അച്ഛമ്മ ഒന്നും പറഞ്ഞില്ല. ആ സമയത്താണ് രുകു വല്യമ്മ പാലുമായി തിരിച്ചെത്തിയത്. തണുങ്ങിന് പട്ട ഞാന് എടുത്തു പിടിച്ചിരിക്കുന്നതു കണ്ട വല്യമ്മ പെട്ടെന്ന് കുറച്ചു ബലമായി തന്നെ അത് എന്റെ കൈയ്യില് നിന്നും പിടിച്ചു വാങ്ങി.

എനിക്ക് ദുഃഖം അടക്കാനായില്ല. ഞാന് ചെയ്തത് തെറ്റാണെന്ന് തോന്നിയതിനാലോ തണുങ്ങ് എന്റെ കൈയ്യില് നിന്നും വാങ്ങിയെടുത്തതിനാലോ എന്തോ ഞാന് ഉറക്കെ കരഞ്ഞു. പക്ഷെ എനിക്കത് ലഭിച്ചില്ല. അച്ഛമ്മ എന്നെ സമാധാനിപ്പിക്കാന് ശ്രമിച്ചു കൊണ്ട് എന്നെയും കൂട്ടിക്കൊണ്ട് അവിടുന്ന് ഇറങ്ങി. പക്ഷെ, ഞാന് കരച്ചില് തുടര്ന്നു.

വീട്ടിലെത്തിയിട്ടും ഞാന് കരച്ചില് നിറുത്തുന്നില്ല. അച്ഛമ്മയും നിതേഷ് ചേട്ടനും പലതും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന് ശ്രമിച്ചു. എന്നിട്ടും എന്റെ കരച്ചില് നില്‍‌ക്കുന്നില്ല. പകരം തരാനായി വേറെ പാളയും അവിടില്ല. വീട്ടുകാരെല്ലാം വിഷമത്തിലായി.

എന്റെ കരച്ചില് കേട്ട് വടക്കെവീട്ടി്ലെ അമ്മമ്മയും കോമളം ചേച്ചിയും ( ആ അമ്മമ്മയുടെ മകള്)വന്നു. അവര് കാര്യം തിരക്കിയപ്പോള് അച്ഛമ്മ നടന്നതെല്ലാം പറഞ്ഞു.

ഇതുകേട്ട് വടക്കെവീട്ടി്ലെ അമ്മൂട്ടി അമ്മൂമ്മ പറഞ്ഞു “ഇതിനാണോ മോന് കരയണത്? മോന് എത്ര തണുങ്ങിന് പാള വേണം…? അമ്മമ്മ തരാല്ലോ” (ആ അമ്മമ്മയ്ക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു)

ഉടന് തന്നെ ആ അമ്മമ്മ കോമളം ചേച്ചിയോട് പറഞ്ഞു. ‘എടീ, അവിടെ നിന്നും ഒന്നു രണ്ട് തണുങ്ങിന് പാള പോയി എടുത്തു കൊണ്ട് വാ’(അന്ന് അവരുടെ വീട്ടില് ധാരാളം അടക്കാ മരങ്ങള് ഉണ്ട്.)

ഉടന് തന്നെ കോമളം ചേച്ചി പോയി 2 3 ഓ തണങ്ങ് എടുത്തു കൊണ്ടു വന്നു. അത് കിട്ടിയതോടെ ഞാന് കരച്ചില് നിര്ത്തി. സന്തോഷത്തോടെ നിതേഷ് ചേട്ടനേയും കൂട്ടി വീണ്ടും കളിക്കാന് ആരംഭിച്ചു.

വൈകുന്നേരം ആയപ്പൊഴേക്കും അച്ഛന് എത്തി. അമ്മൂമ്മ പറഞ്ഞ് കാര്യങ്ങള് എല്ലാം അച്ഛനും അറിഞ്ഞിരുന്നു. അന്ന് രാത്രി അച്ഛന് എന്നെ വിളിച്ച് മടിയില് ഇരുത്തി എന്നോട് വാത്സല്യത്തോടെ എന്തൊക്കെയൊ പറഞ്ഞു. ഇന്നും എന്റെ മനസ്സില് തങ്ങി നില്‍‌ക്കുന്ന അതിന്റെ സാരാംശം ഇങ്ങനെയായിരുന്നു. “മോനെ… ഒരിക്കലും മറ്റുള്ളവരുടെ വസ്തുക്കള് കണ്ട് നമ്മള് സ്വന്തമാക്കാന് മോഹിക്കരുത്, നമുക്ക് അതൊന്നും ഇല്ലെങ്കില് പോലും”. അന്ന് അച്ഛന് പറഞ്ഞതെല്ലാം മനസ്സിലായില്ലെങ്കില് പോലും ഞാന് എല്ലാം തല കുലുക്കി കേട്ടു. എന്തായാലും പിന്നീട് ഒരിക്കലും മറ്റുള്ളവരുടെ വസ്തുക്കള്‍‌ കണ്ട് ഞാന് സ്വന്തമാക്കാന് ആഗ്രഹിക്കാറില്ല.

വര്ഷങ്ങള് പലത് കഴിഞ്ഞു. ഞാന് വളര്‍‌ന്നു, എനിക്കൊപ്പം ഞങ്ങളുടെ പറമ്പില് കുറേ അടയ്ക്കാമരങ്ങളും വളര്‍‌ന്നു വലുതായിക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന് ഈ സംഭവും അച്ഛന്റെ വാക്കുകളും മറന്നിരുന്നില്ല.

ഏകദേശ്ശം 20 വര്ഷത്തിനു ശേഷം…

ഒരു ദിവസ്സം തീര്ത്തും അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു.

അന്നൊരു വൈകുന്നേരം ഞാന് ഓഫീസില് നിന്നും തിരിച്ചെത്തി, മുറിയില് ചായകുടിക്കൊപ്പം പത്രവായനയില് മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്ത് ആരോ അമ്മയെ വിളിക്കുന്ന ശബ്ദം കേട്ടത്. ശബ്ദം കൊണ്ട് മനസ്സിലായി. പടിഞ്ഞാറേ വീട്ടിലെ രുകു വല്യമ്മയാണ്. (ആ പഴയ വല്യമ്മ തന്നെ. പക്ഷേ, പ്രായം വല്യമ്മയേയും കീഴടക്കിയിരുന്നു. പഴയ ശൌര്യവും തന്റേടവുമൊന്നും ഇന്നില്ല) അപ്പോഴേയ്ക്കും വിളി കേട്ട് അമ്മ പൂമുഖത്തെത്തിയിരുന്നു.

പത്രവായനയ്ക്കിടയിലും യാദൃശ്ചികമായി ഞാന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

അമ്മ: “എന്താ രുകു ചേച്ചീ?” [പ്രായമുണ്ടെങ്കിലും അമ്മയുള്‍‌പ്പെടെ എല്ലാവരും അവരെ ചേച്ചീ എന്നേ വിളിക്കാറുള്ളൂ]


രുകു വല്യമ്മ: “മോളേ, ഒരു പാള കിട്ടാനുണ്ടോടീ…? മുറ്റം മെഴുകിയിടാനാ…ഉത്സവമല്ലേ…. അവിടെങ്ങും നോക്കിയിട്ട് ഒരെണ്ണം പോലും കിട്ടിയില്ല…

(
ഉത്സവ സമയമായതിനാ‍ല് പറ എഴുന്നള്ളിച്ചു അമ്പലത്തില് നിന്നും വരുമ്പോള്‍ വീടും പരിസരവും വൃത്തിയാക്കി ഇടുന്ന ഒരു പതിവുണ്ട്.)

ഇതു കേട്ടതും ഞാന് പതുക്കെ എഴുന്നേറ്റ് പൂമുഖത്തേയ്ക്ക് ചെന്നു.

അപ്പോഴേയ്ക്കും അമ്മയും രുകു വല്യമ്മയും ഞങ്ങളുടെ പറമ്പിലൂടെ ചെറിയൊരു റൌണ്ട് കഴിഞ്ഞിരുന്നു. തണുങ്ങൊന്നും കിട്ടാതെ അല്പം നിരാശയോടെയാണ് വല്യമ്മ വരുന്നത്.

ഞാന് പെട്ടെന്ന് അവരോട് ചോദിച്ചു ‘ എന്താ, എന്തു പറ്റി?’

മറുപടി പറഞ്ഞത് അമ്മയാണ്. “ മോനെ, വല്യമ്മയ്ക്ക് ഒരു തണുങ്ങിന് പാള നോക്കി വന്നതാടാ. പറമ്പിലൊന്നും കിടക്കുന്നില്ല. മരത്തില് പഴുത്ത് നില്‍‌ക്കുന്നതൊന്നും എത്തുന്നുമില്ല.”

ഞാന് പെട്ടെന്ന് ചാടിക്കയറി പറഞ്ഞു “ അത്രേയുള്ളൊ. ഞാനൊന്നു നോക്കട്ടെ”

അവരുടെ മറുപടിയ്ക്ക് കാക്കാതെ ഞാന് പറമ്പിലേയ്ക്കോടി. എന്റെ മനസ്സില് അപ്പോള് എന്തായിരുന്നുവെന്ന് എനിക്കു വിവരിക്കാനറിയില്ല. വല്ലാത്തൊരു സന്തോഷം. എന്തു കാരണവശാലും ഒരു പാള സംഘടിപ്പിച്ചു കൊടുക്കണമെന്ന് ഞാനുറപ്പിച്ചിരുന്നു.

പറമ്പില് രണ്ടു മൂന്ന് അടയ്ക്കാമരങ്ങളില് കുറച്ചു നേരം ശ്രമിച്ചിട്ടാണെങ്കിലും ഞാന് രണ്ടു പഴുത്ത തണുങ്ങിന് പാളകള് പറിച്ചെടുത്തു.

എന്നിട്ട് ഒരു വല്ലാത്ത ആത്മ സംതൃപ്തിയോടെ ആ പാളകള് രുകു വല്യമ്മയ്ക്ക് നല്‍‌കി. എന്റെ കയ്യില് നിന്നും അത് വാങ്ങുമ്പോള് പഴയ കഥ ഓര്‍‌ത്തിട്ടോ എന്തോ വല്യമ്മ എന്റെ മുഖത്തേയ്ക്ക് നോക്കിയില്ല.

വല്യമ്മയെ യാത്രയാക്കി തിരിച്ചെത്തിയ അമ്മ എന്റെ മുഖത്തെ സംതൃപ്തി കണ്ട് ചെറുതായൊന്നു മന്ദഹസിച്ചു. അ കഥ അമ്മയും മറന്നിരുന്നില്ലല്ലോ.

അന്ന് പകുതിയാക്കിയ ചായ കുടി മുഴുമിപ്പിക്കുമ്പോള് ആ ചായയ്ക്ക് പതിവില്ലാത്ത മാധുര്യം എനിക്കനുഭവപ്പെട്ടു

 

No comments: