Tuesday, March 23, 2010

ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്

മധ്യവേനലവധിക്കാലത്തിന്റെ സന്തോഷകരമായ ദിവസങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന വിഷു എന്നും നല്ല സ്മരണകളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. കളിയും ചിരിയും വികൃതികളുമായി നടക്കാം. ധാരാളം പുസ്തകള്‍ വായിക്കാം, സിനിമകാണാം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം. ഇതെല്ലാം മധ്യവേനല്‍ അവധിക്കാലത്ത് മാത്രം സാധ്യമാകുന്നതാണ്. മാമ്പഴങ്ങളും കായ് കനികളും മൂത്ത് പഴുത്ത് നില്‍കുന്ന സമയം കൂടിയാണ് വേനലവധിക്കാലം. കൂടാതെ മനോഹരമായ കണിക്കൊന്നപ്പൂ‍ക്കള്‍ പൂത്തുനില്‍കുന്ന കാലവും.ഇതെല്ലാം വിഷുക്കാലത്തിന്റെ മാത്രം പ്രത്യേകതകളാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാ വര്‍ഷവും വിഷുവിന് അച്ഛനാണ് കണിഒരുക്കുക. കണിയൊരുക്കുന്നത്തിനുവേണ്ട സാധനങ്ങളെല്ലാം തലേന്ന് രാത്രി ഒരുക്കി വച്ച് വെളുപ്പിന് ഉറക്കമുണര്‍ന്നാണ് കണിഒരുക്കുക. ഓട്ടുരുളിയില്‍ നിറയെ കണികൊന്നപ്പൂക്കളും, കണിവെള്ളരിയും, മാമ്പഴങ്ങളും, കുത്തരിയും, സ്വര്‍ണ്ണവും, തളിര്‍വെറ്റിലയും, പഴുത്തഅടക്കയും, ചക്കയും, മറ്റുഫലങ്ങളും, ഗ്രന്ഥങ്ങളും, നാണയങ്ങളും,അലക്കിയെടുത്ത് ഞൊറിയിട്ട് കിണ്ടിയില്‍ വച്ച മുണ്ടും, വാല്‍ക്കണ്ണാടിയും, ഓട്ടുരുളിയില്‍ വച്ച് രണ്ടായിമുറിച്ച നാളികേരമുറിയില്‍ എണ്ണയില്‍ തെളിച്ച ദീപങ്ങളും, അനേകം തിരികളിട്ടു തെളിയിച്ച നിലവിളക്കും, ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്‍പില്‍ വച്ച ആ വിഷുക്കണി. അതിന്റെ ആ സ്വര്‍ണ്ണപ്രഭചൊരിയുന്ന വിഷുക്കണി ദര്‍ശ്ശനം എത്ര കണ്ടാലും വിവരിച്ചാലും മതിവരില്ല. വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും കണികാണിക്കുന്ന പതിവുണ്ട്. ഞങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ അച്ഛനും അമ്മയും ചേര്‍ന്ന് ഞങ്ങളുടെ നന്ദിനി പശുവിനേയും,അതിന്റെ കിടാവ് കിങ്ങിണിയേയും കണികാണിക്കും. പിന്നീട് ഉറങ്ങാതെ അവര്‍ ഇരുവരുംചേര്‍ന്ന് സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷുക്കണികൊണ്ടുവരുന്ന ഒരേര്‍പ്പാടുണ്ട്. നാടിന്റെ ഓരോ ഭാഗത്ത് ഓരോ സംഘങ്ങല്‍ ഇത്തരത്തില്‍ കണികൊണ്ടുവരും. എന്റെ അടുത്തസുഹൃത്തുക്കളായ സലീഷ് , ജിബീഷ്, കണ്ണന്‍, ജയന്‍ എന്നിവര്‍ചേര്‍ന്ന് അക്കാലത്ത് കണിയെല്ലാം ഒരുക്കി ഓരോവീട്ടിലും കൊണ്ടുവരുമായിരുന്നു. (പക്ഷേ അച്ഛനൊരുക്കുന്നത്ര ഭംഗി മറ്റെങ്ങും എനിക്ക് തോന്നിയിട്ടില്ല. ആ സ്വര്‍ണ്ണപ്രഭ ചൊരിയുന്ന വിഷുക്കണി അച്ഛന്‍ ഒരുക്കുന്ന വിഷുക്കണിക്ക് മാത്രം സ്വന്തം.) ആ വര്‍ഷവും അവര്‍ പതിവുപോലെ കണിയൊരുക്കി ഓരോവീട്ടിലും കൊണ്ടുവന്നു. ശംഖ് വിളിച്ചോ, പടക്കം പൊട്ടിച്ചോ(ശംഖ് വിളിയില്‍ ഉണരാത്തവരെ ഉണര്‍ത്താന്‍.) ആണ് ആളുകളെ ഉണര്‍ത്തുക. ആ വര്‍ഷവും കണിയെല്ലാം ഒരുക്കി അച്ഛനും അമ്മയും ചേര്‍ന്ന് എന്റെയും അനുജന്റെയും കണ്ണുപൊത്തി അച്ഛനൊരുക്കിയ വിഷുക്കണിയുടെ മുന്നില്‍ ഞങ്ങളെ എത്തിച്ചു. അമ്പാടിക്കണ്ണന്റെ മുന്നില്‍ ഞങ്ങളെല്ലാം കണിയും കണ്ട് മതിമറന്ന് നില്‍കുമ്പോഴാണ് കണിയുമായി എന്റെ കൂട്ടുകാരുടെ വരവ്. ശംഖ് നാദം മുഴക്കി അവര്‍ വരവറിയിച്ചു. അവരുടെ കണികണ്ട് അവര്‍ക്ക് ദക്ഷിണയും നല്‍കി അച്ഛനും അമ്മയും അകത്തേക്ക് പോയി. കണികണ്ട് കഴിഞ്ഞ് ഉറങ്ങുന്ന പതിവ്വ് അന്നില്ല. അതിനാല്‍ ഞാനും അനുജനും പടക്കം പൊട്ടിക്കാനും തുടങ്ങി. കൂട്ടുകാര്‍ കണിയും കൊണ്ട് ഞങ്ങളുടെ പടിഞ്ഞാറേതിലെ വീട്ടിലും അതിനുശേഷം ഞങ്ങളുടെ അടുത്തുള്ള തറവാട്ടുവീട്ടിലും എത്തി. ഞാ‍നും അനിയനും വാശ്ശിയോടെ പടക്കം പൊട്ടിക്കുകയാണ്. വീട്ടിലും വഴിയരികിലും എല്ലാം. പടക്കം പൊട്ടിക്കല്‍ അക്കാലത്ത് ഒരു മത്സരമാണ്. അടുത്തവീട്ടില്‍ ഒന്നു പൊട്ടിച്ചാല്‍ ഞങ്ങള്‍ രണ്ട് പൊട്ടിക്കും, അവരും തിരിച്ച് അല്പം കൂടി ശബ്ദമുള്ള പടക്കം പൊട്ടിച്ച് വാശ്ശികാണിക്കും. അങ്ങോട്ട് തിരിച്ചും. ഇതിനിടെ പടക്കം കഴിഞ്ഞാല്‍ കടയില്‍ രാത്രി തന്നെപോയി വാങ്ങിക്കൊണ്ടുവന്ന് വീണ്ടും പൊട്ടിക്കും. അങ്ങനെ വിഷുപ്പുലരിവരെ അത് തുടരും. ഇതിനിടയില്‍ ഞങ്ങളുടെ തറവാ‍ട്ടിലെ മുറ്റത്ത് കൂട്ടുകാരുടെ ശബ്ദം കേട്ട് ഞങ്ങള്‍ അവിടെ എത്തി. അപ്പോഴാണ് കാ‍ര്യം മനസ്സിലായത്. അവിടെ എല്ലാവരും കണികണ്ട് കഴിഞ്ഞ് അവസ്സാനം കുഞ്ഞച്ഛന്റെ മകന്‍ കണ്ണനെ കണികാണിക്കാ‍ന്‍ കൊണ്ടുവന്നു. രണ്ടോ, മൂന്നോ വയസ്സേ അന്നവന് പ്രായമുള്ളൂ. നല്ല ഉറക്കത്തിലുമായിരുന്നു കണ്ണന്‍. കണികാണിക്കാനായി അച്ഛമ്മ അവനെ കണിക്കുമുന്നിലെത്തിച്ചു. കണ്ണൊക്കെത്തിരുമ്മി കണ്ണന്‍ ഉറക്കച്ചടവോടെ പതുക്കെ കണിയിലേക്ക് നോക്കി. എന്നിട്ട് അവര്‍ക്കായി നല്ലൊരു വിഷുക്കണി തന്നെ അവന്‍ കാഴ്ചവച്ചു. കാര്യം എന്തെന്നാല്‍ കണിയിലേക്കു നോക്കി കണ്ണടച്ചുനിന്ന് മൂത്രം ഒഴിക്കുകയാണ് കണ്ണന്‍ ചെയ്തത്. (കിടക്കയില്‍ മൂത്രം ഒഴിക്കാതിരിക്കാന്‍ പതിവായി ഉറക്കമുണര്‍ത്തി മൂത്രം ഒഴിപ്പിച്ചിരുന്ന ചെറിയകുട്ടിയായിരുന്ന് അവന് കാര്യം മനസ്സിലായില്ല.ഉറക്കമുണര്‍ത്തിയത് മൂത്രം ഒഴിപ്പിക്കാനാകുമെന്നാണ് അവന്‍ ധരിച്ചത്. അവന്‍ മറ്റൊന്നും ആലോചിക്കാതെ പതിവുപോലെ മൂത്രം ഒഴിച്ചു.) എന്തായാലും അവരുടെ കണികാണിക്കല്‍ അവിടെ അവസ്സാനിച്ചു. മാത്രമല്ല അതിനുശേഷം കണികൊണ്ടു പോകുന്ന ഏര്‍പ്പാടും അവര്‍ അവസ്സാനിപ്പിച്ചു. പിന്നീടൊരു വര്‍ഷവും അവര്‍ കണി കൊണ്ടുവന്നിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയിരിയ്കുന്നു. ഇതിലെ കഥാപാത്രങ്ങളായ എന്റെ സുഹൃത്തുക്കളായ ജിബീഷ് ഇപ്പോള്‍ മാലിദ്വീപിലും, സലീഷ് ഇപ്പോള്‍ ബഹറൈനിലും ജോലി നോക്കുന്നു. കണ്ണന്‍ ഇപ്പോള്‍ മസ്കറ്റിലും. വീണ്ടും ഒരു വിഷുക്കാലം വന്നു ചേരുമ്പോള്‍ എന്റെ മനസ്സില്‍ അന്നത്തെ വിഷുക്കാലവും , ഇത്തരം രസകരമായചില വിഷുസ്മരണകളുമാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.
എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ഐശ്വര്യവും, സമ്പല്‍സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകള്‍ നേരുന്നു....

ഹരിശ്രീ

Monday, June 1, 2009

വരുമോയെന്‍ ബാല്യമേ...

തിരികേ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും മതിവരുന്നില്ലല്ലോ ആ ദിനങ്ങള്‍... ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും തന്നു നീ വേഗം മറഞ്ഞതെന്തേ.... ആ നല്ല ബാല്യമേ.. സ്നേഹസമ്മാനമേ... ഓര്‍മ്മയിലെങ്കിലും നീ വരുമോ ??? പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട് മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ... കളിയും ചിരിയുമായ് കൂടെ നിന്നൂ... പക്ഷേ, ആരോടും മിണ്ടാതെ പോയ് മറഞ്ഞൂ... ഒരുവട്ടം കൂടി നീ ചാരത്തണയുമോ.... സ്വപ്നത്തിലെങ്കിലും എന്‍ ബാല്യമേ ??? എന്നെയുറക്കുവാന്‍ താരാട്ടുപാടിയ അമ്മതന്‍ സ്നേഹത്തെ ഓര്‍മ്മ വന്നൂ... പൂക്കളം തീര്‍ക്കുമ്പോള്‍ പൂകോരി വിതറുന്ന കുസൃതിയാം ഉണ്ണിയെ ഓര്‍മ്മ വന്നൂ... കുസൃതിക്ക് പകരമായ് മണിമുത്തം നല്‍കുമെന്‍ അച്ഛന്റെ സ്നേഹവും ഓര്‍മ്മ വന്നൂ... വരുമോയെന്‍ ബാല്യമേ... സ്നേഹസമ്മാനമേ... ഒരുവട്ടം ചാരത്തണഞ്ഞിടുമോ ??? ഓര്‍മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും ഒരു വട്ടം ചാരത്തണഞ്ഞിടുമോ ???


ചിത്രത്തിന് കടപ്പാട് : മലയാള മനോരമ

Wednesday, May 6, 2009

ഒരു പല്ലെടുക്കല്‍ കഥ

ഈ സംഭവം നടക്കുന്നത് എന്റെ രണ്ടാം ക്ലാസ്സിലെ വേനല്‍ അവധിക്കാലത്താണ്. (1984-85 കാലഘട്ടം) അന്നെല്ലാം വിഷുവിന്റെ അവധിയ്ക്ക് അമ്മായിയുടെ മൂത്ത മകന്‍ നിതേഷ് ചേട്ടന്‍ വരും. പിന്നെ ഒരു മാസക്കാലം കളിയുടെ ആഘോഷം ആണ്. കളിവീട് കെട്ടാനും, ഒളിച്ചുകളിക്കാനും, മരം കയറാനും, ഊഞ്ഞാല്‍ കെട്ടാനും, ക്രിക്കറ്റ് കളിക്കാനും കുട്ടിയും കോലും കളിയ്ക്കാനുമെല്ലാം (പക്ഷേ, കുട്ടിയും കോലും എന്ന കളിയ്ക്ക് അമ്മ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കളി കുറവായിരുന്നു. അക്കാലത്ത് അമ്മയുടെ വീടിനടുത്തോ മറ്റോ അത് കളിച്ച ഏതോ കുട്ടിയുടെ കണ്ണില്‍ കളിയ്ക്കിടെ കോലു കൊണ്ട് കണ്ണ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് അത് നിരോധിച്ചത്.) മുന്‍പന്തിയില്‍ നിതേഷ് ചേട്ടന്‍ കാണും. എന്റെ ഏറ്റവും വലിയ കൂട്ടുകാരന് അന്ന് നിതേഷ് ചേട്ടന് ആണ്. എന്നേക്കാള് 3 വയസ്സിന് മൂത്തതാണ് നിതേഷ് ചേട്ടന്. നിതേഷ് ചേട്ടനാണെങ്കില് അന്ന് എന്നോട് വലിയ സ്നേഹവും ആയിരുന്നു (ഇന്നും). എന്റെ ഏതാഗ്രഹവും നടത്തി തരാന് നിതേഷ് ചേട്ടന് എപ്പോഴും കൂടെക്കാണും. അന്ന് എന്റെ അനുജന്‍ (ബ്ലോഗര്‍ ശ്രീ)തീരെ ചെറുതാണ്. അതു കൊണ്ട് ഞങ്ങളുടെ കൂടെ കൂടുന്ന പതിവില്ല.

അന്നൊരു ദിവസം പതിവുപോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പല്ല് തേയ്കാനൊരുങ്ങുമ്പോള്‍ താഴത്തെ നിരയിലെ ഒരു പല്ലിന് ഒരു അനക്കം. പല്ലിളകുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ചെറുതായി പേടി തോന്നി. വേഗം പല്ല് തേച്ച് മുഖം കഴുകി യെന്നു വരുത്തി, ഓടി അമ്മയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു “ അമ്മേ, എന്റെ താഴത്തെ നിരയിലെ ഒരു പല്ല് ഇളകുന്നു”.


അമ്മ പതുക്കെ പല്ലില്‍ പിടിച്ചു നോക്കി. ശരിയാണ്, കുറേശ്ശെ അനക്കമുണ്ട്. എന്നിട്ട് പതുക്കെ പല്ലിളക്കി.


“അയ്യോ!!! എനിക്ക് വേദനിക്കുന്നു“. ഞാന്‍ അലറിക്കരഞ്ഞു.


അമ്മ പല്ലില്‍ നിന്നും കയ്യെടുത്തു. എന്നിട്ട് ‘ഈ പല്ലുകള്‍ പോയാലും വേറെ നല്ല പല്ലുകള്‍ വരുമെന്നും അപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരനാകുമെന്നുമെല്ലാം നയത്തില്‍ പറഞ്ഞു നോക്കിയെങ്കിലും വേദന തോന്നിയതിനാല്‍ ഞാന്‍ അമ്മയ്ക് പിടികൊടുക്കാതെ അവിടെ നിന്നും മുങ്ങി.


അമ്മ തഞ്ചത്തില്‍ പല്ലു പറിയ്ക്കുന്ന ഡ്യൂട്ടി നിതേഷ് ചേട്ടനെ എല്‍പ്പിച്ചു. കുറെ നേരം കഴിഞ്ഞ് നിതേഷ് ചേട്ടന്‍ എന്റെ അടുത്തു കൂടി. എന്നിട്ട് എന്നോട് ചോദിച്ചു. “ ശ്രീജി, നിന്റെ പല്ല് ഇളകുന്നുണ്ടെന്ന് അമ്മായി പറഞ്ഞു. ഞാന്‍ നോക്കട്ടെ. വേദനിപ്പിക്കാതെ ഞാന്‍ പറിച്ചു കളഞ്ഞു തരാം”.


ഞാന്‍ നിതേഷ് ചേട്ടനെ പല്ല് കാണിച്ച് കൊടുത്തു. നിതേഷ് ചേട്ടന്‍ പതുക്കെ പല്ലില്‍ പിടിച്ച് നോക്കി. “എടാ ഇളകുന്നുണ്ട്. വേഗം പറിച്ചുകളഞ്ഞോ. അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വയറ്റില്‍ പോകും. പിന്നെ അത് അവിടെ കിടന്ന് മുളയ്ക്കും. പിന്നെ വായിലൂടെ മരമായി വളരും”. ഇതൊക്കെ കേട്ടതോടെ എന്റെ പകുതി ജീവന്‍ പോയി.


അന്ന് വേദനമൂലം കളികളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഉച്ചക്ക് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഭക്ഷണം കഴിച്ചത്. അബദ്ധത്തില്‍ പല്ലെങ്ങാന്‍ വയറ്റില്‍ പോയാലോ.നിതേഷ് ചേട്ടന്‍ പറഞ്ഞതു പോലെ ആ പല്ല് വയറ്റില്‍ കിടന്ന് മുളച്ചാല്‍ എന്തു ചെയ്യും?

അന്ന് വൈകുന്നേരം കൊച്ചമ്മൂമ്മ പതിവില്‍ നിന്നും വ്യത്യസ്തമായി നെയ്യപ്പമാണ് ചായയ്ക് ഉണ്ടാക്കിയത്. ഞാനും കൊതിമൂത്ത് ചൂടോടെ ഒരെണ്ണം എടുത്തു. ഒന്നെടുത്ത് കടിച്ചതും വേദന കൊണ്ട് പുളഞ്ഞു. നാശം പിടിക്കാന്‍!!!. എന്തൊരു വേദന. നെയ്യപ്പം കഴിക്കാനാകാതെ വിഷമം ആയി.

അന്ന് അച്ഛന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ ഞാന്‍ പല്ലിളകിയ കാര്യം അച്ഛനോടും പറഞ്ഞു. അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. ‘എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല, നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം’. എനിക്ക് ആശ്വാസം ആയി. ഞാന്‍ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ നിതേഷ് ചേട്ടനോട് സ്വകാര്യം പറഞ്ഞു. “എടാ, ഡോക്ടറുടെ അടുത്ത് പോയാല്‍ ഡോക്ടര്‍ സിറിഞ്ച് വച്ച് വായില്‍ കുത്തും”. അത് കേട്ടപ്പോള്‍ എനിയ്ക്ക് പിന്നെയും പേടിയായി. രാത്രി വേദനയും പേടിയും മൂലം ഉറങ്ങിയില്ല. ഉറങ്ങുമ്പോള്‍ പല്ല് എങ്ങാനും ഇളകി വയറ്റില്‍ പോയാലോ.

അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ഒരു തരത്തില്‍ ഞാനും നിതേഷ് ചേട്ടനും ചേര്‍ന്ന് ഡോക്ടറുടെ അടുത്ത് പോകുന്നതില്‍ നിന്നും ഒഴിവായി. പക്ഷേ അതു കാരണം അന്ന് എല്ലാവര്‍ക്കും പ്രധാന ജോലി എന്റെ പല്ല് ഇളക്കുന്നതായിരുന്നു. അന്ന്‍ അച്ഛമ്മയുടെ അനിയത്തി മൂത്തകുന്നത്തെ അമ്മൂമ്മ ഞങ്ങളുടെ വീട്ടില്‍ എത്തി. ഇടക്കിടെ ആ അമ്മൂമ്മ വിരുന്നിന് വരാറുണ്ട്. വന്നാല്‍ ഒന്ന് രണ്ടാഴ്ച വീട്ടില്‍ കാണും.അവിവാഹിതയായ ആ അമ്മൂമ്മയ്ക്ക് ഞങ്ങള്‍ കുട്ടികളെ വലിയ സ്നേഹമായിരുന്നു.

അന്ന് ആ അമ്മൂമ്മ വരുമ്പോള്‍ എല്ലാവരും കൂടി ഇരുന്ന് എന്റെ പല്ല് പിടിച്ച് ഇളക്കുകയും ഞാന്‍ വേദനകൊണ്ട് കരയുകയുമായിരുന്നു. ഇതു കണ്ട് എന്റെ പല്ലു പറിയ്ക്കുന്ന ദൌത്യം ആ അമ്മൂമ്മ ഏറ്റെടുത്തു. വേദനിപ്പിയ്ക്കാതെ പല്ലെടുക്കാന്‍ താന്‍ വിദഗ്ദയാണെന്നും മറ്റെല്ലാവരും മാറിക്കോളാനും പറഞ്ഞതു കേട്ട് കൂടി നിന്ന എല്ലാവരും പിരിഞ്ഞുപോയി. എനിയ്ക്കും ആശ്വാസമായി.


അന്ന് ഉച്ചയ്ക് ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുകയാണ്. ഞാന്‍ മുറ്റത്ത് എന്തോ കളിയിലും. ഏതാണ്ട് നാലുമണി ആയിക്കാണും. അച്ഛമ്മൂമ്മയും, മൂത്തകുന്നത്തെ അമ്മൂമ്മയും,കൊച്ചമ്മൂമ്മയും, നിതേഷ് ചേട്ടനും എന്റെ അടുത്ത് എത്തി. ആ അമ്മൂമ്മ എന്നെ വിളിച്ച് കൊണ്ടുപോയി വാഴയുടെ വിരിഞ്ഞ കുടപ്പനില്‍ നിന്നും പൂനുള്ളി അതിന്റെ തേന്‍ എനിക്ക് തന്നു. എനിക്ക് സന്തോഷമായി. എന്നിട്ട് അമ്മൂമ്മയുടെ കയ്യില്‍ പല്ല് പറിയ്കാന്‍ ഒരു സൂത്രവിദ്യ ഉണ്ടെന്നും മറ്റും പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി. അപ്പോഴേയ്ക്കും അച്ഛമ്മയും, നിതേഷ് ചേട്ടനും സൂത്രത്തില്‍ എന്റെ ചുറ്റും കൂടി. മൂത്തകുന്നത്തെ അമ്മൂമ്മ വാ തുറക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വാ തുറന്നു കാണിച്ച് കൊടുത്തു. കുറച്ചു ദൂരെ മാറി അമ്മ നില്‍ക്കുന്നുണ്ട്. എന്റെ സങ്കടവും കരച്ചിലും കണ്ടിട്ട് അമ്മയ്ക് വിഷമം കൊണ്ട് മാറി നില്‍ക്കുകയായിരുന്നു. കാരണം അമ്മയെ കാണുമ്പോള്‍ ഞാന്‍ സങ്കടം കൊണ്ട് കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നു.

ആ അമ്മൂമ്മ ചകിരിയുടെ ഒരു നാരെടുത്ത് അതില്‍ ചെറിയൊരു കുടുക്കുണ്ടാക്കി. എന്നിട്ട് എന്റെ പല്ലില്‍ ആ കുടുക്കിട്ടു. എന്നോട് അമ്മൂമ്മയുടെ മടിയില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ കിടന്നുതും എന്റെ കാലിലും കൈകളിലും പിടി വീണു. നിതേഷ് ചേട്ടനും, കൊച്ചമ്മൂമ്മയും, അച്ഛമ്മയും ആയിരുന്നു അത്. അതിനൊപ്പം തന്നെ മൂത്തകുന്നത്തെ അമ്മൂമ്മ നാരില്‍ പിടിച്ച് ശക്തമായ പല്ലിളക്കല്‍ ആരംഭിച്ചിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചിലും കുതറലും വക വയ്ക്കാതെ കുറേ നേരം നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ അവരുടെ ശ്രമം വിജയം കണ്ടു. നാരിന്റെ തുമ്പത്ത് പല്ല് കിടന്ന് ആടുന്നു.

വേദനകൊണ്ട് ഞാന്‍ ശരിക്കും അണക്കുന്നുണ്ടായിരുന്നു. വായില്‍ ആകെ ചോരയുടെ ഉപ്പുരസം. നന്നായി വേദനിച്ചെങ്കിലും ഇഞ്ചക്ഷനില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു എനിക്ക്.

അച്ഛമ്മ പല്ലെടുത്ത് ചാണകത്തില്‍ പൊതിഞ്ഞ് “ പാല്‍പ്പല്ല് പോയി കീരിപ്പല്ല് വാ” എന്നോ മറ്റോ പറഞ്ഞ് അത് വീടിന്റെ ഓടിനു മുകളിലേക്ക് ഒരേറു വച്ചുകൊടുത്തു.

അവര്‍ എന്നെ എടുത്ത് കിണറ്റിന്‍ കരയില്‍ കൊണ്ടു പോയി വായയും മുഖവും കഴുകിച്ചു. വായില്‍ നിന്നും ഒരുപാട് ചോര പോകുന്നുണ്ടായിരുന്നു, നല്ല വേദനയും. മുഖം തുടച്ച് കണ്ണാടിയില്‍ ചെന്ന് നോക്കി. പല്ല് പോയ ഭാഗം ശ്രദ്ധിച്ചു. പതുക്കെ അവിടെ തൊട്ടു. പെട്ടന്ന് ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഇളകിനിന്ന പല്ല് അതാ അവിടെ തന്നെ നില്‍ക്കുന്നു. അതിന് തൊട്ടടുത്ത് നിന്നിരുന്ന ഇളകാത്ത പല്ല് കാണാനില്ല. ഞാന്‍ ഒരിക്കല്‍ കൂടി ഇളകിയ പല്ലില്‍ തൊട്ടുനോക്കി. അവന്‍ അവിടെ തന്നെ നില്‍ക്കുന്നു.

എനിയ്ക്ക് പിന്നെയും പേടിയായി. ഞാന്‍ കരഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അമ്മയ്ക്കും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടു. അമ്മയും തലേന്നാള്‍ രാവിലെ അത് തൊട്ടുനോക്കിയതാണല്ലോ. അമ്മയ്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇളകാത്തപല്ല പറിച്ചതിന്. എന്നാലും, ‘സാരമില്ല എന്നായാലും ആ പല്ലും ഇളകി പോകാന് ഉള്ളതല്ലേ’ എന്നെല്ലാം പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു.


കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എനിയ്ക്ക് ശക്തമായ തലവേദന തുടങ്ങി. അന്ന് രാത്രി ഞാന്‍ പനിച്ച് വിറച്ചു.

പിറ്റേന്ന് രാവിലെയും ഞാന്‍ കിടപ്പ് തന്നെ ആണ്. വിവരമറിഞ്ഞ് അമ്മൂമ്മമാര്‍ക്കും നിതേഷ് ചേട്ടനും വിഷമമായി, ഒപ്പം കുറ്റബോധവും. പക്ഷേ, അന്ന് രാവിലെ പലഹാ‍രം കഴിക്കാന്‍ പറ്റാത്ത വിഷമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. പല്ല് ഇളക്കി കളഞ്ഞിട്ട് നെയ്യപ്പം തിന്നണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ നശിച്ച പനി പിടിച്ചത്. ഇനി പനിമാറാതെ രക്ഷയില്ലല്ലോ.

അന്നെനിക്ക് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ തന്നത് റസ്ക് ആയിരുന്നു. ഞാന്‍ ചായയില്‍ മുക്കി റസ്ക് എടുത്ത് ഒരു കടി. “ ക്ടിം” എന്നൊരു ശബ്ദം കേട്ടു. റസ്കിന്റെ കഷ്ണത്തിനൊപ്പം വായില്‍ എന്തോ തടയുന്നു. വായില്‍ ചെറിയൊരു ചവര്‍പ്പു രസം. പതുക്കെ കടിച്ചു നോക്കി. നല്ല ബലമുള്ള എന്തോ ഒന്ന്. ഞാന്‍ അത് പുറത്തെടുത്തു. ഞാന്‍ അത് കണ്ട് ശരിക്കും ആശ്ചര്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി എന്നെ വേദനിപ്പിച്ച് എല്ലാവരേയും പറ്റിച്ച് ഇളകി നിന്ന ആ പല്ല് ആയിരുന്നു അത്. പക്ഷേ എനിക്ക് ഒട്ടും വേദന തോന്നിയില്ല. ഞാന്‍ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സംഭവമറിഞ്ഞ് അമ്മയും അമ്മൂമ്മമാരും നിതേഷ് ചേട്ടനും ഓടിവന്നു. എല്ലാവരും അത് കണ്ട് ചിരിച്ചു പോയി ...

ഇപ്പോള്‍ അതെല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒത്തിരി പിന്നിട്ടു. അന്ന് പല്ലെടുത്ത മൂത്തകുന്നത്തെ അമ്മൂമ്മയും, അച്ഛമ്മയും, കൊച്ചമ്മൂമ്മയും ഇന്നീ ലോകത്തില്ല. പക്ഷേ, ഇന്ന് ആരുടെ പല്ലെടുക്കുന്ന കാര്യം പറഞ്ഞു കേള്‍ക്കുമ്പോഴും ഞാനറിയാതെ ആ പല്ല്ല് നിന്ന ഭാഗത്ത് ഇപ്പോഴുള്ള പല്ലിനെ നാവു കൊണ്ടൊന്നു തഴുകി നോക്കാറുണ്ട്...
  

Sunday, March 15, 2009

ഉണ്ണിക്കണ്ണന്‍

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍… വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്‍
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ… മീനത്തില്‍ ചോതി നാള്‍ ഉത്സവകൊടിയേറ്റം ഉത്രാടം നാളിലോ തിരുവുത്സവം… തിരുവോണം നാളിലായ് ആറാടും ഭഗവാന്‍ അമ്പാടിക്കണ്ണനാം ശ്രീകൃഷ്ണ ഭഗവാന്‍ ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര് വാഴും ശ്രീകൃഷ്ണാ ഹരേ…
വ്രതവും നോറ്റെത്തുന്ന ഭക്തര്‍‌ക്കു നല്‍‌കും വരമായിട്ടെന്തും ഉണ്ണിക്കണ്ണന്‍… ഒരു താലം പൂക്കളും ഒരു കുമ്പിള്‍ വെണ്ണയും ഭഗവാന് നേദിച്ചനുഗ്രഹം നേടൂ… ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…

Thursday, July 3, 2008

അമ്പാടിക്കണ്ണന്‍




അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ...
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…(അമ്പാടിക്കണ്ണനെ…)

അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…(അമ്പാടിക്കണ്ണനെ…)

ഒരുവട്ടം തൊഴുതിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിയെന്നുനിന്നെഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ……(അമ്പാടിക്കണ്ണനെ…)

ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന
കൈനീട്ടംനിധിപോലെ കാത്തിടുന്നൂ…
 ഞാന്‍ നിധിപോലെ ഇന്നുംകാത്തിടുന്നൂ………(അമ്പാടിക്കണ്ണനെ…)



...






ഈ ഭക്തിഗാനം പണിക്കര്‍ സാര്‍ ഇന്ത്യഹെറിറ്റേജ് എന്ന ബ്ലോഗില്‍ ഈണമിട്ട് ആലപിച്ചിരിയ്കുന്നു...

Saturday, March 1, 2008

കണിക്കൊന്ന

കണ്ണന്റെ  അരയിലെ കിങ്ങിണി പോലെ
   പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം.
 
 
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്‍
ഏവരും നിന്നില്‍ ലയിച്ചുനില്‍കും
എല്ലാം മറന്നുമയങ്ങിനില്ക്കും.
 
 
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്‍കും.
കണ്ണിമചിമ്മാതെ കണികണ്ടുനില്‍കുമ്പോള്‍
നിന്നെ മറക്കാ‍തെ ഓര്‍ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്‍ത്തുവയ്കും
 
 



Sunday, February 10, 2008

നല്ല ഓര്‍മ്മകള്‍




ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..

സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..